ന്യൂഡല്‍ഹി: രാജ്യത്ത് രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. യുഎസ് ഡോളറിനെതിരെ 83.51 എന്ന നിരക്കിലേക്കാണ് രൂപയുടെ മൂല്യവന്നത്. ഏപ്രില്‍ നാലിന് രേഖപ്പെടുത്തിയ 83.455 ആയിരുന്നു ഇതുവരെ രേഖപ്പെടുത്തിയ രൂപയുടെ ഏറ്റവും താഴ്ന്ന മൂല്യം. പശ്ചിമേഷ്യന്‍ സംഘര്‍ഷവും യുഎസ് ഫെഡറല്‍ റിസര്‍വ് നിരക്ക് കുറയ്ക്കാന്‍ വൈകുമെന്ന സൂചനയുമാണ് രൂപയുടെ മൂല്യത്തില്‍ ചലനം സൃഷ്ട്ടിച്ചത്.
അതേസമയം സംസ്ഥാനത്ത് സ്വര്‍ണവിലയിലെ വര്‍ധനവ് തുടരുകയാണ്. സംസ്ഥാനത്ത് ഇന്ന് സ്വർണവില 54000 കടന്നിരിക്കുകയാണ്. ഇറാൻ-ഇസ്രയേൽ യുദ്ധഭീതി തൽക്കാലം നീങ്ങിയിട്ടും സ്വർണ്ണവില കുതിപ്പ് തുടരുന്നു. അന്താരാഷ്ട്ര സ്വർണ്ണവില നിലവിൽ 2387 ഡോളറിലു൦, രൂപയുടെ വിനിമയ നിരക്ക് 83.53 ലുമാണ്. ഒരു പവന് ഇന്ന് 720 രൂപ വർദ്ധിച്ച് 54360 രൂപയായിരിക്കുകയാണ് വിപണി വില.
15 ദിവസം കൊണ്ട് പവന് 3,680 രൂപയും ഒന്നരമാസത്തിനിടെ 8000 രൂപയുമാണ് കൂടിയത്. വിഷു കഴിഞ്ഞുള്ള രണ്ട് ദിവസങ്ങളിൽ മാത്രം പവന് 1160 രൂപയാണ് വർധിച്ചത്. വിഷുവിന് നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും ഇന്നലെയും ഇന്നുമായി സ്വർണവില വീണ്ടും കുതിച്ച് ഉയരുകയാണ്.
നിലവിൽ സ്വർണാഭരണ ഉപഭോക്താക്കൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പണിക്കൂലിയും ജിഎസ്ടിയും അടക്കം 59000 രൂപ കൊടുക്കേണ്ടി വരും.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 6795 രൂപയാണ്. വെള്ളിയുടെ വിലയും വർധിക്കുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 90 രൂപയാണ് ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക