ന്യൂഡൽഹി: ലോക്സഭ തെരഞ്ഞടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 60 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, ഭൂപേന്ദ്ര യാദവ്, കിരൺ റിജിജു, ജിതേന്ദ്ര സിങ്, അർജുൻ റാം മേഘ്വാൾ, സർബാനന്ദ സോനോവാൾ തുടങ്ങിയവർ ഒന്നാം ഘട്ടത്തിൽ ജനവിധി തേടിയ പ്രമുഖർ.
ഒന്നാം ഘട്ട വോട്ടെടുപ്പിൽ പശ്ചിമ ബംഗാളിലും ത്രിപുരയിലും മികച്ച പോളിങ് ആണ് നടന്നത്. ബംഗാളിൽ 77.57 ശതമാനവും ത്രിപുരയിൽ 76.10 ശതമാനവും വോട്ട് രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിങ് ബിഹാറിൽ(43.32%) ആണ്. തമിഴ്നാട്ടിൽ 62.08 ശതമാനം പോളിങ് രേഖപ്പെടുത്തി.
17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലേക്കാണ് ഇന്ന് ആദ്യ ഘട്ട വോട്ടെടുപ്പ് നടന്നത്. തമിഴ്നാട്ടിൽ ആകെയുള്ള 39 സീറ്റുകളിലും പുതുച്ചേരിയിലെയും ലക്ഷദ്വീപിലെയും ഓരോ സീറ്റിലും വോട്ടെടുപ്പ് നടന്നു.
നാഗാലാൻഡിലെ 6 ജില്ലകളിൽ പൂജ്യം ശതമാനം വോട്ട് രേഖപ്പെടുത്തി. ഈസ്റ്റ് നാഗാലാൻഡിലെ 6 ജില്ലകളിലാണ് ആരും വോട്ട് ചെയ്യാൻ എത്താഞ്ഞത്. പ്രത്യേക സംസ്ഥാനം എന്ന ആവശ്യം ഉന്നയിച്ചാണ് വോട്ടിങ് ബഹിഷ്കരിച്ചത്. ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷനാണ് വോട്ടിംങ് ബഹിഷ്കരണത്തിന് ആവശ്യപ്പെട്ടത്.
തമിഴ്നാട് (39), ഉത്തരാഖണ്ഡ് (5), ബിഹാര്‍ (4), മധ്യപ്രദേശ് (6), മഹാരാഷ്ട്ര (5), രാജസ്ഥാന് (12), ത്രിപുര (1), ഉത്തര്‍പ്രദേശ് (8), പശ്ചിമബംഗാള്‍ (3), ജമ്മു കശ്മീര്‍ (1), അരുണാചല്‍ പ്രദേശ് (2), മണിപ്പൂര്‍(2), മേഘാലയ(2), മിസോറാം (1), നാഗാലാന്‍ഡ് (1), സിക്കിം (1) എന്നീ സംസ്ഥാനങ്ങളിലും, ലക്ഷദ്വീപ്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളും അടക്കം 102 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്. 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക