ശബരിമല: സഹസ്ര കലശാഭിഷേകത്തിന്റെ ചൈതന്യ നിറവിൽ വിഷു പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട അടച്ചു. പ്രത്യേകം തയാർ ചെയ്ത മണ്ഡപത്തിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിലും മേൽശാന്തി പി.എൻ.മഹേഷിന്റെ സഹകാർമികത്വത്തിലും പൂജ കഴിച്ചു കലശങ്ങൾ നിറച്ചു.
വിഷുവിനു വിഷുക്കണി ദർശനം ഉണ്ടായിരുന്നു. ഭഗവാനെ കണി കാണിച്ചശേഷമാണ് ഭക്തർക്ക് വിഷുക്കണി ദർശനത്തിന് അവസരം ഒരുക്കിയത്. തുടര്‍ന്ന് തന്ത്രിയും മേൽശാന്തിയും ചേർന്ന് ഭക്തർക്ക് കൈനീട്ടം നൽകി. വിഷു പൂജ, മേടമാസ പൂജ എന്നിവ പൂർത്തിയാക്കി ഏപ്രിൽ 19-ന് രാത്രി 10.00 മണിക്കാണ് നടയടച്ചത്.
ചൈതന്യം നിറച്ച കലശങ്ങൾ പഞ്ചവാദ്യത്തിന്റെയും ശരണംവിളികളുടെയും അകമ്പടിയിലാണു ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചത്. ഒരുമണിക്കൂറിലേറെ പൂജകൾക്കു ശേഷം കളഭാഭിഷേകവും നടന്നു. അത്താഴപൂജയ്ക്കു ശേഷം മേൽശാന്തി അയ്യപ്പവിഗ്രഹത്തിൽ ഭസ്മാഭിഷേകം നടത്തി ധ്യാനത്തിലാക്കിയാണു നട അടച്ചത്. ഇനി ഇടവ മാസ പൂജയ്ക്കായി മേയ് 14ന് നട തുറക്കും. 19 വരെ പൂജകൾ ഉണ്ട്.
ഇത്തവണത്തെ പ്രതിഷ്ഠാദിന ആഘോഷം മേയ് 23ന് ആണ്. ഇതിനായി മേയ് 22ന് വൈകിട്ട് 5ന് നട തുറക്കും. നിലയ്ക്കല്‍ മഹാദേവ ക്ഷേത്രത്തിലെ വലിയമ്പലം, ചുറ്റമ്പലം എന്നിവയുടെ പുനരുദ്ധാരണത്തിനായുള്ള അനുജ്ഞാ കലശം ഇന്നു രാവിലെ 8.30ന് തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക