തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം സംസ്ഥാനത്തെ ബാങ്കുകൾ ഉൾപ്പെടെ എല്ലാ വാണിജ്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. ഏപ്രിൽ 26ന് നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും.
വോട്ടെടുപ്പ് പൂർത്തിയാകുന്നതുവരെയുള്ള 48 മണിക്കൂർ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യവിതരണത്തിനും വിൽപ്പനയ്ക്കും നിരോധനമുണ്ട്. എല്ലാവാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. ബുധനാഴ്ച വൈകീട്ട് 6 മണി മുതല്‍ തെരഞ്ഞെടുപ്പ് ദിനമായ 26ന് വൈകിട്ട് 6 മണി വരെയാണ് മദ്യവില്‍പ്പനശാലകള്‍ അടച്ചിടുന്നത്. റീ പോളിങ് നടക്കുന്ന സ്ഥലങ്ങളിലും മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കില്ല. വോട്ട് എണ്ണുന്ന ജൂണ്‍ നാലിനും മദ്യ വില്‍പ്പനശാലകള്‍ക്ക് അവധിയായിരിക്കും.
അതേസമയം, ഇന്ന് വൈകീട്ട് ആറ് മുതല്‍ 27ന് രാവിലെ ആറ് വരെ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ ജെറോമിക് ജോര്‍ജ് ഇത് സംബന്ധിച്ച് നിർദേശങ്ങൾ ഉത്തരവിട്ടു. നിരോധനാജ്ഞാ സമയം നിയമവിരുദ്ധമായ സംഘംചേരല്‍ , പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍ , ജില്ലയിലെ മണ്ഡലങ്ങളിലെ വോട്ടര്‍മാരല്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തകരുടെയും പ്രചാരകരുടെയും സാന്നിധ്യം, ഏതെങ്കിലും തരത്തിലുള്ള ഉച്ചഭാഷിണിയുടെ ഉപയോഗം, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളുടെ പ്രദര്‍ശനം തുടങ്ങിയവയ്ക്ക് നിരോധനമുണ്ടെന്ന് ഉത്തരവിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക