തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പരസ്യപ്രചാരണത്തിനു അന്ത്യംകുറിച്ചു. ഇനി നിശ്ശബ്ദ പ്രചാരണത്തിന്റെ സമയമാണ്. വീടുകൾ കയറി വോട്ട് ഉറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാവും ഇനി പാർട്ടി പ്രവർത്തകർ. സംസ്ഥാനത്ത് എല്ലാ മണ്ഡലങ്ങളിലും കലാശക്കൊട്ടിന് വലിയ ആവേശത്തോടെയാണ് പ്രവർത്തകരെത്തിയത്. വെള്ളിയാഴ്ചയാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ്.
പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് മണ്ഡലങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പാര്‍ട്ടികളുടെ പ്രകടനങ്ങളും റോഡ്ഷോകളും അരങ്ങേറി. ചെണ്ടമേളവും ബാന്‍ഡ് മേളവും ഉള്‍പ്പെടെയുള്ള വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയായിരുന്നു പലയിടത്തും കൊട്ടിക്കലാശം.
കൊട്ടിക്കലാശത്തിനിടെ നാലിടത്ത് സംഘര്‍ഷമുണ്ടായി. മലപ്പുറത്ത് എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടലിലേക്കെത്തിയതോടെ പോലീസ് ലാത്തിവീശി. ആറ്റിങ്ങല്‍, മാവേലിക്കര, ഇടുക്കി എന്നിവിടങ്ങളിലും സംഘര്‍ഷമുണ്ടായി. തിരുവനന്തപുരത്ത് കൊട്ടിക്കലാശത്തിനിടെ അവസാനഘട്ടത്തില്‍ മഴപെയ്തത് പ്രവര്‍ത്തകരുടെ ആവേശംവാനോളമുയര്‍ത്തി.
അതേസമയം, തെരഞ്ഞെടുപ്പിന്റെ ഭാഗമായി തിരുവനന്തപുരം അടക്കമുള്ള നാല് ജില്ലകളിൽ കളക്ടർമാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയ്ക്ക് പുറമെ പത്തനംതിട്ട, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിലാണ് ജില്ലാ കളക്ടർമാർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് വൈകീട്ട് ആറുമണി മുതല്‍ ശനിയാഴ്ച വരെയാണ് നിരോധനാജ്ഞ. പത്തനംതിട്ടയില്‍ നാളെ വൈകീട്ട് ആറുമണി മുതലാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക