ആയിരങ്ങളുടെ സാന്നിധ്യത്തിൽ പ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തിൽ ചിത്ര പൗർണമി ഉത്സവം കൊണ്ടാടി. തമിഴ്നാടുമായി തർക്കം നിലനിൽക്കുന്ന ഇവിടെ വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഭക്തർക്ക് പ്രവേശനം. ഇടുക്കി-തേനി ജില്ലാ ഭരണകൂടങ്ങൾ സംയുക്തമായാണ് ഉത്സവം നടത്തിയത്. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പുരാതന കണ്ണകി ക്ഷേത്രമാണ് മംഗളാദേവി.
ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലെ ഉത്സവനാളില്‍ ഒരേസമയം കേരളം, തമിഴ്നാട് ശൈലികളിലെ പൂജകള്‍ നടന്നു. അടുത്തടുത്ത രണ്ട് ശ്രീകോവിലുകളിലും മംഗളാദേവി പ്രതിഷ്ഠയാണുള്ളത്. ഇരു കോവിലുകളിലും വെളുപ്പിന് അഞ്ച് മണിയോടെ നട തുറന്ന് ആചാരചടങ്ങുകള്‍ ആരംഭിച്ചു.
ആദ്യ ശ്രീകോവിലിലും ഉപദേവത പ്രതിഷ്ഠകളായ ഗണപതി, ശിവപാര്‍വ്വതീ സങ്കല്പത്തിലുള്ള പെരുമാള്‍ കോവിലുകളിലും കേരളരീതിയിലുള്ള പൂജകളാണ് നടത്തിയത്. വള്ളിയന്‍ കാവ് മേല്‍ശാന്തിയായ വാസുദേവന്‍ നമ്പൂതിരി പൂജകള്‍ക്ക് നേതൃത്വം നല്കി. അഭിഷേക, അലങ്കാര പൂജകളോടെ ആരംഭിച്ച ക്ഷേത്ര ചടങ്ങുകളില്‍ ഗണപതി ഹോമം, പ്രസന്ന പൂജ, ഉച്ചപൂജ എന്നിവ നടന്നു.
തൊട്ടടുത്തുള്ള ശ്രീകോവിലില്‍ തമിഴ്നാട് രീതിയിലുള്ള പൂജാവിധികളാണ് നടത്തിയത്. ഈ ശ്രീകോവിലിനോടു ചേര്‍ന്നു തന്നെ രാജരാജ ചോളന് നിര്‍മ്മിച്ചതെന്നു കരുതപ്പെടുന്ന ഗുഹാ കവാടവും ഇവിടുത്തെ പ്രത്യേകതയാണ്. ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കേരള – തമിഴ്നാട് പൊലീസ്, റവന്യു, വനം വകുപ്പ്, എക്സൈസ്, മോട്ടോര്‍ വാഹന വകുപ്പ്, ആരോഗ്യം, അഗ്നി രക്ഷാ സേന അധികൃതര്‍ സംയുക്തമായാണ് ചിത്രാപൗര്‍ണമി ഉത്സവം നടത്തിയത്.
ഇടുക്കി ജില്ലയിലെ കുമളിയിൽ പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിന് 15 കിലോമീറ്റർ ഉള്ളിലായാണ് മംഗളാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളവും തമിഴ്നാടും തമ്മിൽ അതിർത്തി പങ്കിടുന്ന മലയിലാണ് മംഗളദേവി കണ്ണകി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
1980 കളിൽ തമിഴ്നാട് ക്ഷേത്രത്തിന് അവകാശ വാദം ഉന്നയിച്ചതോടെ തർക്ക പ്രദേശമായതിനാൽ തേനി, ഇടുക്കി ജില്ല കളക്ടർമാരുടേയും പോലീസ് മേധാവികളുടേയും സാനിധ്യത്തിൽ മാത്രമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം. സമുദ്രനിരപ്പിൽ നിന്ന് 1337 മീറ്റർ ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മധുരാപുരി ചുട്ടെരിച്ച ശേഷം കണ്ണകി ഇവിടെയെത്തിയെന്നാണ് ഐതിഹ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക