സന: യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയെ 12 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ട് അമ്മ പ്രേമകുമാരി. യെമനിലെ സനയിലെ ജയിലിലെത്തിയാണ് പ്രേമകുമാരി മകളെ കണ്ടത്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരായ നാഫയ്ക്കും സാമുവല്‍ ജറോമിനുമൊപ്പമാണ് നിമിഷയെ കാണുന്നതിനായി പ്രേമകുമാരി ജയിലിലെത്തിയത്.
2012ലാണു മകളെ അവസാനമായി കണ്ടത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം) റോഡുമാര്‍ഗം ഏദനില്‍നിന്നു സനയിലെത്തിയത്. 2017 ജൂലൈ 25ന് യെമന്‍ സ്വദേശിയെ കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്ന കേസിലാണ് നിമിഷയെ വധശിക്ഷയ്ക്കു വിധിച്ചത്. അതിനുശേഷം ഒരു പതിറ്റാണ്ടിലേറെ പ്രേമകുമാരി നടത്തിയ നിമയപോരാട്ടത്തിന് ഒടുവിലാണ് അവര്‍ക്ക് സ്വന്തം മകളെ കാണാന്‍ അവസരം ലഭിക്കുന്നത്.
നഴ്സായി ജോലി ചെയ്യുകയായിരുന്നു നിമിഷ. സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന യുവാവ് പാസ്പോര്‍ട്ട് പിടിച്ചെടുത്ത് ഭാര്യയാക്കി വയ്ക്കാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിലെത്തിച്ചത്. നിമിഷ പ്രിയയെ അതിക്രൂരമായി പീഡനത്തിനിരയാക്കിയതിനെത്തുടര്‍ന്നാണ് കൊലപ്പെടുത്താനുള്ള നീക്കം നടത്തിയത്.
ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്റെയും സഹായവുമുണ്ടായിരുന്നു. അമിത ഡോസ് മരുന്നു കുത്തിവെച്ചാണ് കൊന്നത്. മരുന്നു കുത്തിവയ്ക്കുന്നതിന് സഹായിച്ച തദ്ദേശിയായ നഴ്സ് ഹാന്‍ ഇതേ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.
എംബസി ജീവനക്കാരും ഇന്ന് പ്രേമകുമാരിയ്ക്കൊപ്പം സനയിലെ ജയിലിലെത്തിയിരുന്നു. നിമിഷപ്രിയയേയും മാതാവിനേയും മാത്രമായി സംസാരിക്കാന്‍ അനുവദിച്ചു. പുറത്ത് നിന്ന് ഭക്ഷണം വാങ്ങി നിമിഷപ്രിയയ്ക്കും മാതാവിനും നല്‍കിയതായി സാമുവേല്‍ ജെറോം അറിയിച്ചു. നിമിഷപ്രിയയുടെ മോചനത്തിനായി ഇനി പ്രേമകുമാരി ഉടന്‍ തന്നെ ഗോത്രതലവന്മാരുമായി ചര്‍ച്ച നടത്തും. നിമിഷപ്രിയയുടെ മാതാവും മലയാളി സംഘടനകളുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കാളികളാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക