വന്ദേഭാരത് ട്രെയിനുകകളിലെ യാത്രക്കാർക്ക് നൽകിയിരുന്ന കുടിവെള്ള വിതരണത്തില്‍ മാറ്റംവരുത്തി ഇന്ത്യന്‍ റെയില്‍വേ. ഇനിമുതൽ അര ലിറ്ററിന്റെ റെയിൽ നീർ വാട്ടർ ബോട്ടിലുകളായിരിക്കും യാത്രക്കാർക്ക് നൽകുന്നതെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. മുമ്പ് ഒരു ലീറ്റര്‍ കുപ്പിവെള്ളമായിരുന്നു സൗജന്യമായി നല്‍കിയിരുന്നത്.
കുടിവെള്ളം പാഴാക്കുന്നത് തടയാൻ വേണ്ടിയാണ് ഇത്തരത്തിലൊരു തീരുമാനം. എന്നാൽ അര ലിറ്റർ കുപ്പിവെളളത്തിന് പുറമേ വേണമെങ്കിൽ ആവശ്യാനുസരണം അധികമായി കുപ്പിവെളളം യാത്രക്കാർക്ക് വാങ്ങാനുളള സൗകര്യമുണ്ടായിരിക്കുമെന്നും റെയിൽവേ അറിയിച്ചു.
രാജാധാനി എക്സ്പ്രസിലേതിന് സമാനമായി ഒരു ലിറ്ററിന്റെ വെളളം കുപ്പികളാണ് വന്ദേഭാരതിലും വിതരണം ചെയ്തിരുന്നത്. എന്നാൽ വന്ദേഭാരതിൽ യാത്രക്കാർക്ക് നൽകുന്ന വെള്ളം പാഴാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. വന്ദേഭാരതിൽ ദിവസങ്ങളെടുക്കുന്ന യാത്ര അല്ലാത്തതിനാൽ യാത്രക്കാർ കുപ്പിയിലെ വെള്ളം പൂർണമായി ഉപയോഗിക്കാറില്ലെന്നും റെയിൽവേ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
അതേസമയം, വന്ദേഭാരത് ട്രെയിനുകളെ സംബന്ധിച്ച് പ്രത്യേക വരുമാനക്കണക്കൊന്നും സൂക്ഷിക്കുന്നില്ലെന്ന് റെയിൽവെ മന്ത്രാലയം പറയുന്നു. വന്ദേഭാരത് ട്രെയിനുകളുടെ വരുമാനം സംബന്ധിച്ച് വിവരാവകാശനിയമപ്രകാരം ചോദിച്ച ചോദ്യത്തിനാണ് റെയിൽവെ മന്ത്രാലയം ഇങ്ങനെ മറുപടി നൽകിയത്.
അതേസമയം വന്ദേഭാരതില്‍ സഞ്ചരിച്ച ആളുകളുടെ എണ്ണവും ദൂരവും റെയില്‍വേ വ്യക്തമാക്കുന്നുണ്ട്. രാജ്യത്തെ ആദ്യ സെമി ഹൈസ്പീഡ് ട്രെയിനാണ് വന്ദേഭാരത്. 2019 ഫെബ്രുവരി 15ന് ന്യൂഡൽഹി വാരണാസി റൂട്ടിലാണ് ആദ്യമായി ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്തത്. ഇന്ന് നൂറ് റൂട്ടുകളിലായി 102 വന്ദേഭാരത് ട്രെയിനുകളാണ് രാജ്യത്ത് ഓടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക