പച്ചക്കറികള്‍ക്ക് കഴിഞ്ഞ ദിവസം മുതല്‍ വിലക്കയറ്റം വീണ്ടും രൂക്ഷമായി. പച്ചമുളകിനും നേന്ത്രക്കായ, മല്ലിയില, പുതീന, മുരിങ്ങക്കായ, എളവൻ എന്നിവയ്ക്കുമാണ് പ്രധാനമായും വിലയേറിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു മാസമായി വിലയേറിയും കുറഞ്ഞും വരുന്നതിനിടയിലാണ് ഇപ്പോൾ വിലക്കയറ്റം രൂക്ഷമായിരിക്കുന്നത്.
പച്ചമുളക് കിലോയ്ക്ക് 120ല്‍ നിന്ന് 145ലേക്കും നേന്ത്രക്കായ 40ല്‍നിന്ന് 60ലേക്കും മല്ലിയില 90ല്‍നിന്ന് 220ലേക്കും പുതീന 60ല്‍നിന്ന് 180ലേക്കും എളവന് 26ല്‍നിന്ന് 42ലേക്കും വിലകയറി. പയർ 65ല്‍നിന്ന് 85ലേക്കും ബീൻസ് 100-ല്‍നിന്ന് 120ലേക്കും വെള്ളരി 30ല്‍നിന്ന് 38ലേക്കും, വെണ്ട 35ല്‍നിന്ന് 40ലേക്കും ചേന 70ല്‍നിന്ന് 75ലേക്കും തക്കാളിക്ക് 48ല്‍നിന്ന് 58ലേക്കും വിലയേറിയിരിക്കുകയാണ്.
പാവയ്ക്ക, മത്തൻ എന്നിവയ്ക്ക് വലിയ മാറ്റമില്ല. അടുത്ത ദിവസങ്ങളില്‍ പച്ചക്കറികള്‍ക്ക് ഇനിയും വില വർധിക്കാൻ സാധ്യതയുണ്ടെന്നാണ് കച്ചവടക്കാർ പറയുന്നത്. രണ്ടു മാസം മുൻപ് വെള്ളത്തിന്റെ കുറവ് മൂലം വിളവ് കുറഞ്ഞതിനെ തുടർന്നാണ് തമിഴ്നാട്, കർണാടക വിപണികള്‍ പച്ചക്കറികള്‍ക്ക് വില വർധിപ്പിച്ചത്.
ഇപ്പോള്‍ മഴക്കെടുതിയുടെ പേരിലാണ് വിലവർധന. ഇറച്ചിക്കോഴിയുടെ വില ചെറിയരീതിയില്‍ കുറഞ്ഞിട്ടുണ്ടെങ്കിലും പെരുന്നാള്‍ ദിനം ആകുമ്പോഴേക്കും വില വർധിക്കാൻ സാധ്യതയുണ്ടെന്നാണ് കച്ചവടക്കാരുടെ വിലയിരുത്തല്‍. 160 രൂപ വരെ ഒരു കിലോ ഇറച്ചിക്കോഴിയുടെ വില വർധിച്ചിടത്ത് ഇപ്പോള്‍ 145 രൂപയായി കുറഞ്ഞിട്ടുണ്ട്.
വിപണിയില്‍ ലഭ്യത കുറവാണെന്നു പറഞ്ഞ് ഏപ്രിലില്‍ ഒറ്റയടിക്ക് ഉയർത്തിയ ആട്, പോത്ത് ഇറച്ചിവില അതേ നിലയില്‍തന്നെ തുടരുകയാണ്. 600 രൂപയുണ്ടായിരുന്ന ആട്ടിറച്ചിക്ക് 750 മുതല്‍ 800 രൂപ വരെയും 320 രൂപയുണ്ടായിരുന്ന പോത്തിറച്ചി 350 വരെയുമാണ് വില ഉയർത്തിയത്.
പലചരക്കുവിപണിയില് ഏലം, കുരുമുളക് എന്നിവയ്ക്കാണ് വൻ വിലക്കയറ്റം. ഏലം കിലോയ്ക്ക് 300 വരെയും കുരുമുളക് 150 രൂപ വരെയും വിലയേറി. ശർക്കര, ബിരിയാണി അരി എന്നിവയ്ക്ക് കിലോയ്ക്ക് അഞ്ച് രൂപ വരെ വിലയേറിയിട്ടുണ്ട്. വെളിച്ചെണ്ണക്കും ചെറിയരീതിയില്‍ വില കൂടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക