സ്ത്രീകൾക്ക് ആരുടേയും തുണയില്ലാതെ (മെഹ്റം) ഹജ്ജിന് പോകാം. സൗദി അറേബ്യ നൽകിയ ഇളവിലൂടെയാണ് തുണയില്ലാതെ ഹജ്ജിന് പോകാൻ സ്ത്രീകൾക്ക് അനുമതി ലഭിച്ചത്. അടുത്ത ബന്ധുവായ പുരുഷന്റെ തുണ വേണമെന്ന് സൗദി അറബ്യേ നേരത്തേ നിഷ്കർഷിച്ചിരുന്നു. 2012ൽ ഇൗ വ്യവസ്ഥ വിവാദത്തിന് കാരണമായി. തുണ ഇല്ലാതെ ഹജ്ജ് കർമത്തിനെത്തിയ 1,000 നൈജീരിയൻ സ്ത്രീകളെ ജിദ്ദയിൽനിന്ന് മടക്കി അയച്ചതാണ് വിവാദമായത്. ഇതിനാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. പ്രത്യേക ഗ്രൂപ്പിനൊപ്പം യാത്ര ചെയ്യാൻ അനുമതി നൽകി പിതാവ്/സഹോദരൻ/മകൻ സാക്ഷ്യപത്രം നൽകണമെന്നേയുള്ളൂ. സൗദിയുമായി ഉഭയകക്ഷി കരാറുള്ള എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള തീർഥാടകർക്ക് ഇൗ ഇളവിന് അർഹതയുണ്ട്. ഇൗ വർഷത്തെ ഹജ്ജിന് ഇതുപ്രകാരമാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നടപടി സ്വീകരിക്കുക.
എന്നാൽ, സൗദിയുടെ ഈ അനുമതിയുടെ ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമം പരിഹാസ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിൽ’ ഞായറാഴ്ചയാണ് പ്രധാനമന്ത്രി ഒറ്റക്ക് ഹജ്ജിന് പോകാൻ അപേക്ഷ നൽകുന്ന സ്ത്രീകളെ നറുക്കെടുപ്പിൽനിന്ന് ഒഴിവാക്കി പ്രത്യേകം പരിഗണിച്ച് അവസരം നൽകുമെന്ന് അറിയിച്ചത്. സ്ത്രീക്കും പുരുഷനും തുല്യാവകാശവും അവസരവും നൽകുമെന്നും വ്യക്തമാക്കി. മുസ്ലിം വനിതകൾക്ക് തുല്യാവകാശം നൽകാനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് വരുത്തിയാണ് മോദി ഇക്കാര്യം ‘മൻ കി ബാത്തി’ൽ വിശദീകരിച്ചത്. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന നിയമനിർമാണ നീക്കങ്ങൾക്കിടെയാണ് പ്രധാനമന്ത്രിയുടെ അവകാശവാദം. മെഹ്റം ഇളവ് ഇന്ത്യയാണ് നൽകുന്നതെന്ന തരത്തിലായിരുന്നു പരാമർശങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക