ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി കെ.സി.വേണുഗോപാലും ശശി തരൂരും അറിയിച്ചു. രാജ്നാഥ് സിംഗുമായുള്ള കൂടിക്കാഴ്ചയിലാണ് ഉറപ്പ് ലഭിച്ചത്. അതേസമയം, സി.ബി.ഐ അന്വേഷണം സംബന്ധിച്ച് തങ്ങളെ ആരും ഇതുവരെ അറിയിച്ചിട്ടില്ലെന്നും, രേഖാമൂലമുള്ള അറിയിപ്പ് ലഭിച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂവെന്നും ശ്രീജിത്തും അമ്മയും അറിയിച്ചു.
2014 മെയ് 21നായിരുന്നു ശ്രീജിവിന്റെ മരണം. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജിവിനെ പാറശാല സി.ഐ ആയിരുന്ന ഗോപകുമാറും എ.എസ്.ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദിച്ചും വിഷം നല്‍കിയും കൊലപ്പെടുത്തിയെന്ന് പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സഹോദരന് ശ്രീജിത്ത് സമരം തുടങ്ങിയത്.
ദക്ഷിണമേഖല എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിച്ചെങ്കിലും അന്വേഷണം നടന്നില്ല. സംസ്ഥാന തലത്തില്‍ പ്രത്യേകിച്ച് ഒരു അന്വേഷണവും നടത്താതെ സി.ബി.ഐയെ സമീപിച്ചതോടെയാണ് ഏറ്റെടുക്കാനുള്ള ഗൗരവമില്ലെന്ന പേരില്‍ സി.ബി.ഐ കയ്യൊഴിഞ്ഞത്. 2014 മേയില്‍ പാറശാല സി.ഐ ആയിരുന്ന ഗോപകുമാര്‍ ,എ. എസ്. ഐ ഫിലിപ്പോസ് , സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രതാപചന്ദ്രന് ,വിജയദാസ് , എസ്.ഐ.ഡി.ബിജുകുമാര്‍ എന്നിവരാണ് കുറ്റാരോപിതര്‍. രണ്ടുവര്‍ഷത്തിലേറെയായി സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാതയില്‍ സുഹൃത്തുക്കള്‍ മാത്രമായിരുന്നു ശ്രീജിത്തിന് കൂട്ട്. നിരവധി ചെറുപ്പക്കാര്‍ ശ്രീജിത്തിന് പിന്തുണയുമായി ഇപ്പോള്‍ സെക്രട്ടേറിയറ്റിന് മുന്നിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക