തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയ കേസില്‍ സി.ബി.ഐക്ക് വീണ്ടും കോടതിയുടെ രൂക്ഷ വിമര്‍ശനം. കൊലപാതകം അന്വേഷിച്ചതിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് കേസ് പരിഗണിക്കവെ തിരുവനന്തപുരം സി.ബി.ഐ കോടതി വിമര്‍ശനം ഉയര്‍ത്തിയത്.
കേസിലെ തൊണ്ടി മുതലുകള്‍ നശിപ്പിച്ചതിലുള്ള അന്വേഷണം സി.ബി.ഐ ലാഘവത്തോടെയാണ് കണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. സിസ്റ്റര്‍ അഭയയുടെ അച്ഛന് ആര്.ഡി.ഒക്ക് നല്കിയ പരാതിയിലെ പ്രസക്ത ഭാഗങ്ങള്‍ നശിപ്പിച്ചത് എന്തു കൊണ്ട് അന്വേഷിച്ചില്ലെന്നും സി.ബി.ഐ കോടതി അന്വേഷണ സംഘത്തോട് ചോദിച്ചു.
1992 മാര്‍ച്ച് 27ന് കോട്ടയത്ത് പയസ് ടെന്ത് കോണ്‍വന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റര്‍ അഭയയുടെ മൃതദേഹം കാണപ്പെട്ടത്. ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്ബതര മാസവും അേന്വഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 മാര്‍ച്ച് 29ന് സി.ബി.ഐ ഏറ്റെടുത്തു.
പ്രതികളെ സഹായിക്കാന്‍ വേണ്ടി തെളിവ് നശിപ്പിച്ച കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ വി.വി. അഗസ്റ്റിന്, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. കെ. സാമുവല്‍ എന്നിവരെ സി.ബി.ഐ പ്രതിയാക്കി കുറ്റപത്രം നല്‍കിയിരുന്നു. എന്നാല്‍, ഇവര്‍ മരണപ്പെട്ടതിനാല്‍ ഇപ്പോള്‍ കേസില്‍ മൂന്ന് പ്രതികളാണ്. ഫാ. തോമസ് എം. കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക