പരുന്തുംപാറ സൗന്ദര്യ ആരാധകര്‍ക്ക് കരുതി വച്ചിരിക്കുന്നത് പ്രകൃയുടെ ചടുതലായിരുന്ന ദൃശ്യഭംഗിയാണ്. ഋതുഭേദങ്ങള്‍ക്കനുസരിച്ച് പുതുപുത്തന്‍ കുപ്പായങ്ങള്‍ അണിഞ്ഞ് നിത്യസുന്ദരിയായി ആരാധകരുടെ മുന്നില്‍ പരുന്തുംപാറ തല ഉയര്‍ത്തി നില്ക്കുന്നു.സ്വദേശികളെ മാത്രമല്ല വിദേശികളെ പോലും തന്നിലേയ്ക്ക് ആകര്‍ഷിക്കാന്‍ പരുന്തുംപാറയ്ക്ക് കഴിയുന്നുണ്ട്.
ഇടുക്കിയുടെ ഹരിതഭംഗിക്കിടയില് പരുന്തിന്റെ തലയെടുപ്പോടെയാണ് ആസ്വാദകരെ വരവേല്‍ക്കുന്നത്. പീരുമേട്ടില്‍ നിന്നും ആറ് കിലോമീറ്ററും തേക്കടിയില്‍ നിന്നും 25 കിലോമീറ്ററും കോട്ടയംകുമളി നാഷണല്‍ ഹൈവയില്‍ നിന്നും മൂന്നു കിലോമീറ്ററും സഞ്ചരിച്ചാല്‍ പരുന്തുംപാറയെന്ന സ്വപ്നഭൂമിയില്‍ നമ്മുക്ക് എത്തിച്ചേരാം. വികസനം ഇപ്പോഴും കടന്നുവന്നിട്ടില്ലാത്ത പച്ചയായ മനുഷ്യജീവിതങ്ങള്‍ നിറഞ്ഞ കല്ലാറാണ് പരുന്തുംപാറയുടെ പ്രവേശനകവാടം.
പരുന്തിന്റെ ആകൃതിയിലുള്ള പാറകള്‍ ഉള്ളതിനാലാണ് ഈ സ്ഥലത്തിന് പരുന്തും പാറയെന്ന പേരു കിട്ടിയത്. അങ്ങോട്ടുള്ള യാത്രയില്‍ കല്ലാറില്‍ മഴയും വെയിലുമേറ്റു നിറം മങ്ങിയ ഒരു മഞ്ഞബോര്ഡു കാണാം. അതില്‍ കറുത്തമഷിയില്‍ പരുന്തുംപാറയെന്ന് കോറിയിട്ടിരിക്കുന്നത് നമ്മുക്കു വായിക്കാം. പ്രധാനറോഡില്‍ നിന്നും വിട്ടുമാറിയിട്ടുള്ള ടാറിട്ട റോഡിലൂടെയാണ് പരുന്തുംപാറയിലേക്ക് പോകേണ്ടത്. എല്ലാ വാഹനങ്ങള്‍ക്കും കടന്നുപോകാന്‍ സൗകര്യമുള്ള ഈ റോഡ് ചെന്നവസാനിക്കുന്നത് പരുംന്തുംപാറയുടെ നിറുകയിലാണ്. മൊട്ടക്കുന്നുകളും പുല്‍മേടുകളും കൊക്കകളും പാറകൂട്ടങ്ങളും നിറഞ്ഞ ഈ പ്രദേശം സൗന്ദര്യാരാധകരുടെ കണ്ണുതള്ളിക്കുമെന്നതില് സംശയമില്ല. പരുന്തുംപാറയുടെ സൗന്ദര്യം എല്ലായ്പ്പോഴും ആസ്വദിക്കുവാന്‍ പ്രകൃതി ദേവിയുടെ അനുഗ്രഹം കൂടിയേ തീരു. കോടമഞ്ഞും മഴയും വെയിലുമെല്ലാം പരുന്തുംപാറയ്ക്ക് വിസ്മയചാരുതയേകുന്നു. ജീവിതത്തിന്റെ ഉയര്‍ച്ച താഴ്ചകളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ അഗാധഗര്‍ത്തങ്ങളും ഉയരംകൂടിയ പാറകളും നമ്മുക്ക് ഇവിടെ കാണം.
വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു വിനോദസഞ്ചാരമേഖലയാണ് പരുന്തുംപാറ.കേരള ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ടൂര്‍ പാക്കേജുകളില്‍ പരുന്തും പാറയ്ക്ക് ഇപ്പോള്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. കുമരകംതേക്കടി ടൂര്‍ പാക്കേജിലും നെടുമ്പാശ്ശേരിമൂന്നാര് പാക്കേജിലും പരുന്തുംപാറയേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊടേക്കനാലിലെ ആത്മഹത്യാമുനമ്പിനെ ഓര്‍മ്മപ്പെടുത്തുന്ന അഗാധമായ കൊക്കകളാണ് ഇവിടെയുള്ളത്. സന്ധ്യാ സമയത്ത് കോടമഞ്ഞുകളെ കീറിമുറിച്ച് പരുന്തിനെപ്പോലുള്ള പരുന്തുംപാറയുടെ നിറുകുിലെത്തി താഴേക്ക് ഒന്നു നോക്കാനായാല്‍ അറിയാന്‍ കഴിയും മരണത്തിനും ജീവിതത്തിനുമിടയുലെ ഹൃദയമിടിപ്പ്. പേടിച്ചു വിറങ്ങലിക്കുന്ന ചുടു നിശ്വാസത്തോടെ പറയും പരുന്തുംപാറ നല്കുന്ന ഭയപ്പാട്. മരണത്തെ ഓര്‍മപ്പെടുത്തുന്ന ഭയപ്പാട്. എന്നാല്‍ ആ മരണത്തിന്റെ കാളികഭംഗിയേയും അവിടെ നിന്നാല്‍ നമ്മള് അറിയാതെ ആസ്വദിച്ചുപോകും. മഞ്ഞുകാലത്ത് ഈ കൊക്കകളുടെ ആഴം നമ്മുക്കു കാണാന്‍ സാധിക്കുകയില്ല. മൊട്ടക്കുന്നുകളുടെ താഴ്വാരത്തുകൂടി എത്രദൂരം വേണമെങ്കിലും നമ്മുക്കു മടുപ്പില്ലാതെ നടക്കാം. കനത്ത നിശബ്ദതയെ തട്ടിയകറ്റികൊണ്ടുള്ള കാറ്റിന്റെ സംഗീതം ആസ്വദിച്ച് ശുദ്ധവായു ശ്വസിച്ചുകൊണ്ടുള്ള ആ നടത്തം ശരീരത്തിനും മനസിനും നവോന്മേഷം പ്രദാനം ചെയ്യുന്നതാണ്. ആകാശത്തേക്ക് ഉയര്ന്നുനില്ക്കുന്ന പാറ മുനമ്പില്‍ നിന്നുള്ള കാഴ്ച അനര്‍വചനീയമാണ്. അതുപോലെതന്നെ ആപത്കരവും.
പരുന്തിന്റെ ആകൃതിയില്‍ ചിറകു വിടര്‍ത്തി നില്ക്കുന്ന പാറകള്‍ കണ്ടാല്‍ അവ നമ്മെ വീക്ഷിച്ചുകൊണ്ട് നില്ക്കുകയാണെന്നു തോന്നും. ലോക സൗന്ദര്യം തനിക്കാണ് എന്ന ഭാവത്തില്‍ ഇവള് നില്ക്കുന്നതായി നമുക്ക് തോന്നും. പരുന്തുംപാറയില്‍ നിന്നുള്ള ഉദയാസ്തമയങ്ങളുടെ സൗന്ദര്യം വര്‍ണ്ണിക്കുവാന്‍ വാക്കുകള്‍ മതിയാവുകയില്ല. എന്നാല്‍ ഈ സുന്ദരദൃശ്യങ്ങള്‍ തെളിഞ്ഞ അന്തരീക്ഷത്തില്‍ മാത്രമേ കാണാന്‍ സാധിക്കു. പരുന്തുപാറ ആസ്വാദകരെ വരവേല്‍ക്കുന്നത് കോടമഞ്ഞു വിരിച്ചാണ്. ഈ കോടമഞ്ഞിനെ പുണരാന്‍ മാത്രമായി നിരവധി പേരാണ് ഇവിടെ എത്തുന്നത്. ഒരു തവണ ഇവിടെയെത്തുന്നവര്‍ ഒരിക്കലും പരുന്തുംപാറയെ മറക്കില്ല. ശബരിമലക്കാടുകള്‍ക്ക് സമാനമായി സ്ഥിതിചെയ്യുന്ന പരുന്തുംപാറയില്‍ കാലവസ്ഥ അനുകൂലമാണെങ്കില്‍ സന്നിദാനം തന്നെ വീക്ഷിക്കാന്‍ കഴിയും. മകരജോതി കാണാനായി നിരവധി അയ്യപ്പാന്മാരാണ് മകരവിളക്ക് മഹോത്സവ സമയത്ത് ഇവിടെ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക