തൃശൂര്‍: ആംബുലന്‍സില്‍ മല മൂത്ര വിസര്‍ജനം നടത്തിയതിന്റെ രോഷം തീര്‍ക്കാന്‍ ഡ്രൈവര്‍ സ്ട്രക്ചറില്‍ തല കീഴായി കിടത്തിയ രോഗി മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ ദിവസം എത്തിച്ച രോഗി ആണ് മരിച്ചത്. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് ആംബുലൻസ് ഡ്രൈവര്‍ക്ക് എതിരെ കേസെടുത്തു.
പാലക്കാട് നിന്ന് രോഗിയുമായി എത്തിയതായിരുന്നു ആംബുലന്‍സ്. രോഗിക്കൊപ്പം ആരുമില്ലായിരുന്നു. ആംബുലന്‍സ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയ ഉടന്‍ വണ്ടിയില്‍ നിന്ന് പുറത്തിറങ്ങാന്‍ ഡ്രൈവര്‍ രോഗിയോട് ആവശ്യപ്പെട്ടു. പക്ഷെ ഒറ്റയ്ക്ക് എഴുന്നേറ്റ് ഇരിക്കാന്‍ പോലും ആകാത്ത അവസ്ഥയിലായിരുന്നു രോഗി. ഡ്രൈവര്‍ കാണിച്ച പരാമക്രമത്തിന്റെ ദൃശ്യങ്ങള്‍ അവിടെ കൂടിനിന്നിരുന്നവരിലൊരാളാണ് പകര്‍ത്തിയതോടെയാണ് പുറത്തറിഞ്ഞത്.
ഡ്രൈവര്‍ സ്ട്രെച്ചര്‍ പുറത്തേക്കെടുത്ത് ഒരു ഭാഗം തലകീഴായി വെച്ചിട്ടാണ് ആശുപത്രി ജീവനക്കാരെ വിളിക്കാന്‍ പോയത്. ജീവനക്കാര്‍ എത്തും വരെ രോഗി ഇതേ കിടപ്പ് കിടക്കേണ്ടി വന്നു. ഡ്രൈവറുടെ പരാക്രമത്തില്‍ രോഗിയുടെ ദേഹത്ത് പലയിടത്തും മുറിവുണ്ടായിരുന്നു. ഡ്രൈവറുടെ പ്രവൃത്തിയെ അവിടെ കൂടിനിന്നവര്‍ ചോദ്യം ചെയ്തപ്പോള്‍, രോഗി മദ്യപിച്ചിട്ടുണ്ടെന്നും ആംബുലന്‍സില്‍ മലമൂത്രവിസര്‍ജ്ജനം നടത്തിയെന്നുമായിരുന്നു ഡ്രൈവറുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക