ന്യൂഡല്‍ഹി: സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ ചോദ്യപേപ്പര്‍ ചോര്ന്നതിനെതിരായ വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുന്നു. ഡല്‍ഹിയിലെ പ്രീത് വിഹാറിലാണ് പ്രതിഷേധവുമായി വിദ്യാര്‍ഥികളെത്തിയത്. റോഡ് തടഞ്ഞായിരുന്നു പ്രതിഷേധം.
ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അറുപതോളം പേരെ പൊലീസ് ചോദ്യം ചെയ്തു. ഇതില്‍ 10 വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിന്മാരും ഉള്‍പ്പെടും. കൂടാതെ 8 പേര് ജാര്‍ഖണ്ഡില്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. ചോര്‍ച്ചയുമായി ബന്ധപ്പെട്ട സംഘം ഡല്‍ഹി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സി.ബി.എസ്.ഇ പരീക്ഷ കണ്ട്രോളറില് നിന്ന് എസ്.ഐ.എ.ടി വിവരങ്ങള്‍ ശേഖരിച്ചു. ഡല്‍ഹിയില്‍ 35,000 രൂപക്കാണ് ചോദ്യപേപ്പര്‍ പല വിദ്യാര്‍ഥികള്‍ക്കും ലഭിച്ചത്. എന്നാല്‍, വിദ്യാര്‍ഥികള്‍ ഇത് 5000 രൂപ മുതല്‍ മേലോട്ടുള്ള തുകക്ക് മറിച്ച് വിറ്റതായും വിവരം ലഭിച്ചിട്ടുണ്ട്. ആറായിരത്തോളം വിദ്യാര്‍ഥികള്‍ക്ക് ചോദ്യപേപ്പര്‍ ലഭിച്ചതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ഡല്‍ഹി സ്വദേശിയായ യുവതി പൊലീസ് നിരീക്ഷണത്തിലാണ്. ഇവര്‍ അഡ്മിനായ പത്തോളം വാട്സ്ആപ് ഗ്രൂപ്പുകള്‍ വഴിയാണ് ചോദ്യങ്ങള്‍ കൈമാറിയതെന്നാണ് സംശയിക്കുന്നത്.
ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് റദ്ദാക്കിയ 12ാം ക്ലാസ് ഇക്കണോമിക്സ് പരീക്ഷ ഏപ്രില്‍ 25ന് നടത്തുമെന്ന് സി.ബി.എസ്.ഇ അറിയിച്ചിരുന്നു. പ്രവാസി വിദ്യാര്‍ഥികള്‍ക്ക് വീണ്ടും പരീക്ഷയില്ല. 10ാം ക്ലാസ് കണക്കുപരീക്ഷ തല്‍ക്കാലമില്ലെന്നും അധികൃതര്‍ അറിയിച്ചിരുന്നു. ആവശ്യമെങ്കില്‍ ജൂലൈയില്‍ ഡല്‍ഹിയിലും ഹരിയാനയിലും മാത്രം കണക്കുപരീക്ഷ നടത്തുമെന്നുമാണ് സ്കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി അനില്‍ സ്വരൂപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക