തിരുവനന്തപുരം: പുതുതായി ആരംഭിച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്കരിച്ച് നടത്തിവന്ന സമരം അവസാനിപ്പിച്ചു. മന്ത്രി കെ.കെ. ശൈലജയുമായി കെ.ജി.എം.ഒ.എ തിങ്കളാഴ്ച രാത്രി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.
കുടുബാരോഗ്യ കേന്ദ്രങ്ങളില്‍ 3 ഡോക്ടര്‍മാരെ ഉറപ്പുവരുത്തും. ഇവര്‍ അവധിയെടുത്താല്‍ പകരം സംവിധാനമൊരുക്കും. രോഗികള്‍ വര്‍ധിക്കുന്ന അവസരത്തില്‍ കുറവുള്ള സ്ഥലത്തുനിന്ന് ഡോക്ടര്‍മാരെ പുനര്‍വിന്യസിക്കും. സസ്പെന്റ് ചെയ്ത ഡോക്ടര്‍മാര്‍ തൃപ്തികരമായ മറുപടി നല്കിയാല് തുടര്‍നടപടികള്‍ ഒഴിവാക്കും എന്നിങ്ങനെ നിരവധി തീരുമാനങ്ങള്‍ ചര്‍ച്ചയിലുണ്ടായി.
തിങ്കളാഴ്ച ഉച്ചക്കുതന്നെ ചര്‍ച്ചക്ക് തയാറാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നെങ്കിലും സമരം അവസാനിപ്പിക്കാതെ ചര്‍ച്ചക്കില്ലെന്ന് ആരോഗ്യമന്ത്രി നിലപാടെടുത്തതോടെ സമരം തുടരാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. പലഘട്ടങ്ങളിലും സമരം അവസാനിക്കുമെന്ന് കരുതിയെങ്കിലും ഡോക്ടര്‍മാരും സര്‍ക്കാറും പിടിവാശിയില്‍ ഉറച്ചതോടെ രാത്രിവരെ അനിശ്ചിതത്വം തുടര്‍ന്നു. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശാനുസരണം രാത്രി എട്ടോടെ മന്ത്രി ഡോക്ടര്‍മാരെ ചര്‍ച്ചക്ക് വിളിക്കുകയായിരുന്നു. രാത്രി നടന്ന ചര്‍ച്ചയിലാണ് നാലുദിവസം നീണ്ട സമരം അവസാനിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക