തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നടത്താനിരുന്ന സമരവും ലോംഗ്മാര്‍ച്ചും ശമ്പള പരിഷ്കരണ ഉത്തരവ് ഇറങ്ങിയത് പരിഗണിച്ച് പിന്‍വലിച്ചു. അടുത്ത ദിവസം മുതല്‍ എല്ലാവരും ഡ്യൂട്ടിയില്‍ കയറുമെന്നും യുണൈറ്റഡ് നഴ്സസ് അസോസിയേഷന് അറിയിച്ചു. തിങ്കളാഴ്ച അര്‍ധരാത്രിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അലവന്‍സുകള്‍ കുറച്ച നടപടി നിയമപരമായി നേരിടുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
നിലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വേതന വര്‍ധനവ് കുറവാണെന്നും വിജ്ഞാപനം നഴ്സുമാരോടുള്ള വഞ്ചനയാണെന്നും ചൂണ്ടിക്കാട്ടി സമരവുമായി മുന്നോട്ട് പോകുമെന്നാണ് നേരത്തെ ഭാരവാഹികള്‍ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. 244 ദിവസമായി തുടരുന്ന കെ.വി.എം അശ്രുപത്രി സമരം അവസാനിപ്പിക്കുന്നതിന് വേണ്ടിയുളള നിയമ പോരാട്ടം ശക്തമാക്കുന്നതോടൊപ്പം പ്രക്ഷോഭങ്ങളും ശക്തിപ്പെടുത്തുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
സ്വകാര്യ ആശുപത്രി നഴ്സുമാരുടെ വേതനം പുതുക്കി നിശ്ചയിച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ തിങ്കളാഴ്ച വൈകീട്ടാണ് അന്തിമ വിജ്ഞാപനമിറക്കിയത്. ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്ബളം 20,000 രൂപയാക്കിയായിരുന്നു വിജ്ഞാപനം. നിയമവകുപ്പ് സെക്രട്ടറി ഒപ്പുവെച്ച വിജ്ഞാപനം ലേബര്‍ കമ്മിഷണര്‍ എ. അലക്സാണ്ടറാണ് പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക