മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലുമെന്ന് ഫെയ്സ്ബുക്ക് ലൈവിലൂടെ ഭീക്ഷണി മുഴക്കിയ കൃഷ്ണകുമാർ നായർ അറസ്റ്റിലായി. ഡൽഹി വിമാനത്താവളത്തിൽ നിന്നുമാണ് ഇയാൾ അറസ്റ്റിലായത്. കേരളത്തിൽ വിമാനമിറങ്ങിയാൽ പോലീസ് പിടിക്കുമെന്ന് ഭയന്ന് ഡൽഹി വിമാനത്താവളം വഴി നാട്ടിലേക്ക് വരാനായിരുന്നു കൃഷ്ണകുമാറിന്റെ പദ്ധതി. പക്ഷെ വിമാനമിറങ്ങിയ ഉടൻതന്നെ ഇയാളെ ഡൽഹി പോലീസ് പിടികൂടുകയായിരുന്നു. കേരള പോലീസിന് കൈമാറിയ പ്രതിയെ ഇന്ന് തന്നെ കൊച്ചിയിൽ എത്തിക്കും. വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കും.
പിണറായി വിജയനെ കൊല്ലുമെന്നും കുടുംബത്തിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്നുമെന്നുമുള്ള സംസ്കാരശൂന്യമായ ഭാഷയിലാണ് ഇയാൾ ഫെയ്സ്ബുക്കിൽ ലൈവ് ഇട്ടത്. ബിജെപി ക്കാരനാണെന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾക്കെതിരെ ബിജെപിക്കാർ പോലും കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ ഇത്രയും തരം താണ രീതിയിൽ അധിക്ഷേപിച്ച ഇയാൾക്കെതിരെ കക്ഷി രാഷ്ട്രീയ ഭേദം നോക്കാതെ നിരവധിപേർ രംഗത്ത് വന്നിരുന്നു. വീഡിയോ ശ്രദ്ധയിൽപ്പെട്ട മലയാളി പ്രവാസികൾ ഇയാളെ നേരിൽ കാണുകയും മാപ്പു പറഞ്ഞുകൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്യിപ്പിക്കുകയും ചെയ്തു. പക്ഷെ മാപ്പു പറച്ചിൽ കൊണ്ടൊന്നും കൃഷ്ണകുമാറിന് രക്ഷപ്പെടാനായില്ല. കേരളാപോലീസ് ഇയാൾക്കെതിരെ കേസെടുക്കുകയും ജോലി ചെയ്തിരുന്ന ഗൾഫ് കമ്പനിയിൽ നിന്നും ഇയാളെ പിരിച്ചുവിടുകയും ചെയ്തു.ഇതോടെ ഗത്യന്തരമില്ലാതെ നാട്ടിലേക്ക് വണ്ടി കയറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക