മുസ്ലിം യുവാവിനെ വിവാഹം കഴിച്ച ഹിന്ദു യുവതിക്ക് പാസ്പോർട്ട് ഓഫീസറുടെ കടുത്ത അപമാനം.രത്തൻ സ്ക്വയർ പാസ്പോർട്ട് സേവാകേന്ദ്രത്തിലാണ് സംഭവം. തൻവി സേത്ത്, ഭർത്താവ് അനസ് സിദ്ധിഖി എന്നിവർക്കാണ് ദുരനുഭവമുണ്ടായത്. തൻവി പുതുതായി പാസ്പോർട്ട് എടുക്കാനും അനസ് പാസ്പോർട്ട് പുതുക്കാനുമാണ് ഇവിടെ എത്തിയത്. സംഭവത്തെക്കുറിച്ച് തൻവി ട്വിറ്ററിലൂടെ വിശദീകരണം നൽകി.
“കൗണ്ടർ സി5ൽ എത്തി രേഖകളെല്ലാം സമർപ്പിച്ചു. ഇത് നോക്കിയുടൻ അവിടെയുണ്ടായിരുന്ന ഓഫീസർ വികാസ് മിശ്ര എന്നോട് ആക്രോശിക്കാൻ തുടങ്ങി.നിങ്ങൾ ഒരു മുസ്ലിമിനെ വിവാഹം ചെയ്തെങ്കിൽ അയാളുടെ പേര് ഒപ്പം ചേർക്കണം. അല്ലാതെ പഴയ പേര് ഒപ്പം കൊണ്ട് നടക്കുകയല്ല വേണ്ടത്. അയാൾ എന്നെ അഡിഷണൽ പാസ്പോർട്ട് ഓഫിസറുടെ റൂമിലേക്കയച്ചു. ആ മനുഷ്യൻ വളരെ മാന്യതയോടെയാണ് പെരുമാറിയത്. ഗോംതിനഗറിലെ പ്രധാന ഓഫീസിൽ അടുത്ത ദിവസം ചെല്ലാൻ പറയുകയും ചെയ്തു.
എന്റെ രേഖകളെല്ലാം കൃത്യമായിരുന്നു. എന്നിട്ടും ഫയൽ തടഞ്ഞു വച്ചു. ആദ്യത്തെ ഓഫീസർ അനസിനെയും അപമാനിച്ചു. പാസ്പോർട്ട് പുതുക്കണമെങ്കിൽ ഹിന്ദു മതത്തിലേക്ക് മാറണം എന്നാവശ്യപ്പെട്ടു. ഇത്രയും സദാചാരത്തോടെയും മതവർഗീയതയോടെയും പെരുമാറുന്നത് ഹൃദയം തകർക്കുന്നതാണ്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റിൽ തൻവി പറഞ്ഞു.
വിവാഹം കഴിഞ്ഞ 12 വർഷമായിട്ടും ഇങ്ങനെയൊരപമാനം ഉണ്ടായിട്ടില്ലെന്നും തൻവി പറഞ്ഞു. അന്വേഷണത്തിൽ സംഭവം സത്യമാണെന്ന് തെളിഞ്ഞതായി റീജിയണൽ പാസ്പോർട്ട് ഓഫീസർ പീയൂഷ് ശർമ്മ പറഞ്ഞു. ശക്തമായ നടപടി സ്വീകരിക്കുമെന്നും ഉറപ്പു നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക