തൃശൂർ: അർദ്ധരാത്രി ബസിറങ്ങിയ യാത്രക്കാരിക്ക് ഭർത്താവ് കൂട്ടിക്കൊണ്ട് പോകാൻ വരുന്നതുവരെ കൂട്ട് നിന്ന് കെ എസ് ആർ ടി സി ജീവനക്കാർ വീണ്ടും മാതൃകയായി. തൃശൂർ കുംടുംബശ്രീ ജില്ലാ മിഷൻ മാനേജർ റെജിക്കാണ് അർദ്ധരാത്രിയിൽ കെ എസ് ആർ ടി സി ജീവനക്കാരും യാത്രക്കാരും തുണയായത്.
ശനിയാഴ്ച രാത്രി 8 മണിക്ക് തിരുവനന്തപുരം തമ്പാനൂരിൽ നിന്നും മൈസൂരിലേക്ക് യാത്ര തിരിച്ച സ്കാനിയ ബസിലെ യാത്രക്കാരിയായിരുന്നു റെജി. തൃശൂർ ചാലക്കുടി പോട്ടയിലാണ് റെജിയുടെ വീട്. രാത്രിയായതിനാൽ സ്റ്റോപ്പ് ഇല്ലെങ്കിൽ കൂടി അവിടെ ഇറക്കിത്തരണമെന്ന് നേരത്തെ തന്നെ ഡ്രൈവറോട് പറയുകയും ചെയ്തിരുന്നു. അർധരാത്രി 1.40 ഓടെ ചാലക്കുടി പോട്ട പനമ്പള്ളി കോളേജ് സ്റ്റോപ്പിൽ ബസ് നിർത്തി റെജിയെ ഇറക്കിയെങ്കിലും കുഞ്ഞ് മകൾ കരഞ്ഞ് വാശി പിടിച്ചതിനാൽ ഭർത്താവിന് റെജിയെ സമയത്ത് കൂട്ടിക്കൊണ്ട് പോകാൻ എത്താൻ സാധിച്ചില്ല. ഭർത്താവുടനെ എത്തും അതുകൊണ്ട് പൊയ്ക്കോളാൻ ഡ്രൈവറോടും കണ്ടക്ടറോടും റെജി പറഞ്ഞെങ്കിലും വിജനമായ പ്രദേശമായതിനാൽ വണ്ടിയെടുക്കാൻ ഇരുവരും തയ്യാറായില്ല. ഇതിനിടെ വണ്ടിയെടുക്കാത്ത കാരണം അന്വേഷിച്ചെത്തിയ യാത്രക്കാരോട് ഡ്രൈവർ കാര്യം പറഞ്ഞപ്പോൾ റെജിക്ക് കൂട്ടുനിൽക്കാൻ അവരും സഹകരിച്ചു. 10 മിനിട്ടിന് ശേഷം എത്തിയ ഭർത്താവിനൊപ്പം റെജിയെ യാത്രയാക്കിയതിന് ശേഷമാണ് ബസ് യാത്ര തുടർന്നത്.
‘എന്റെ കെ.എസ്.ആര്.ടി.സിക്ക് നന്ദി…അഭിനന്ദനങ്ങള്‍’ എന്ന തലക്കെട്ടോടെ റെജി ഫെയ്സ്ബുക്കിലിട്ട കുറിപ്പ് വഴിയാണ് ഈ നന്മ ലോകമറിഞ്ഞത്. തിരുവനന്തപുരം കേശവദാസപുരം ആലുവിള നാലാഞ്ചിറ സ്വദേശി പ്രകാശും തിരുവനന്തപുരം കരമന സ്വദേശി സ്വദേശി ഹരീഷുമാണ് ഈ സംഭവത്തിലെ ഹീറോസ്. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ പദവിയിലാണ് ഇരുവരും. തങ്ങൾ തങ്ങളുടെ കടമ നിർവ്വഹിക്കുകയായിരുന്നുവെന്നാണ് ഇവർ സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്. “അവര്‍ പറഞ്ഞ സ്ഥലത്ത് നിര്‍ത്തി കൊടുക്കുകയായിരുന്നു. ഇറങ്ങിയ സ്ഥലം വിജനമായിരുന്നു. ഇരുട്ടും. അവര്‍ ഞങ്ങളോട് പൊയ്കോളാന്‍ പറഞ്ഞു. ഭര്‍ത്താവ് വരുന്നുണ്ടെന്നും. പക്ഷേ സമയം വൈകിയിരുന്നെങ്കിലും അതിനു മനസ് വന്നില്ല. ഞങ്ങള്‍ക്കും സഹോദരിയും അമ്മയുമൊക്കെയുള്ളതല്ലേ. ഇടക്ക് ഒരു യാത്രക്കാരന് വന്ന് എന്താ നിര്‍ത്തിയിരിക്കുന്നത് എന്ന് ചോദിച്ചെങ്കിലും വിവരം പറഞ്ഞപ്പോള്‍ അവരും സഹകരിച്ചു.” ; പ്രകാശിന്റെയും ഹരീഷിന്റെയും വാക്കുകൾ.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കോയമ്പത്തൂർ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റില്‍ അങ്കമാലി അത്താണിയില്‍ നിന്നും കയറി, ചവറ ശങ്കരമംഗലത്ത് ആളൊഴിഞ്ഞ സ്ഥലത്ത് രാത്രിയില്‍ ഇറങ്ങേണ്ടി വന്ന യാത്രക്കാരിക്ക് സഹോദരന് എത്തുവോളം കൂട്ടുനിന്ന സംഭവത്തിലൂടെയും കെ എസ് ആർ ടി സി ജീവനക്കാർ മാതൃകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക