വീട് അതിക്രമിച്ച് കടന്ന് അമ്മയെയും കുഞ്ഞിനേയും തട്ടിക്കൊണ്ടു പോയ സംഭവത്തിന് പിന്നിലെ നാടകം പൊളിഞ്ഞു. ചിറ്റാരിക്കല്‍ വെള്ളടുക്കത്തെ ബൈക്ക് മെക്കാനിക്കായ മനുവിന്റെ ഭാര്യ നീനു(22), മകന് ഹരികൃഷ്ണന്(3) എന്നിവരെയാണ് തട്ടിക്കൊണ്ടുപോയതായുള്ള പരാതി വന്നത്.
യുവതി തന്നെ തട്ടിക്കൊണ്ടുപോവുകയാണെന്ന് ഭര്‍ത്താവിനെ വിളിച്ചുപറഞ്ഞത് മുതല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നായിരുന്നു പോലീസ് ഭാഷ്യം. തന്നെ അക്രമിസംഘം കഴുത്തില്‍ കത്തിവെച്ച് മുറിവേല്പിച്ചുവെന്നതിന് കഴുത്തില്‍ നിന്നും ചോര ഒഴുകുന്ന നിലയിലുള്ള ഫോട്ടോയും ഭര്‍ത്താവിന്റെ ഫോണിലേക്ക് യുവതി അയച്ചുകൊടുത്തിരുന്നു. ഈ ഫോട്ടോയും സംശയം ജനിപ്പിക്കുന്നതാണെന്ന് പോലീസ് പറഞ്ഞിരുന്നു.
കോട്ടയം സ്വദേശിനിയായ ക്രിസ്ത്യന്‍ സമുദായത്തില്‍പെട്ട നീനുവും ചിറ്റാരിക്കല്‍ വെള്ളടുക്കം സ്വദേശിയും മാലോത്തെ ബൈക്ക് മെക്കാനിക്കുമായ കൈവേലി മനുവും തമ്മില്‍ ഏതാനും വര്‍ഷം മുമ്പാണ് പ്രണയിച്ച് വിവാഹിതരായത്. വിവാഹത്തിനുശേഷം നീനു ചെറുപുഴയിലെ ഒരു കടയില്‍ ജോലിക്ക് നിന്നിരുന്നു. ബിനുവെന്ന യുവാവുമായി അടുപ്പത്തിലായിരുന്നതായും ഈ വിവരമറിഞ്ഞ മനു യുവതിയെ ജോലിക്ക് പോകുന്നത് വിലക്കുകയും ചെയ്തിരുന്നു.
അതുകൊണ്ടുതന്നെ തട്ടിക്കൊണ്ടുപോകല്‍ നാടകം ബിനുവുമായി ചേര്‍ന്ന് യുവതി നടപ്പാക്കിയതാണെന്ന സംശയം ഭര്‍ത്താവും പോലീസും ഒരുപോലെ ഉയര്‍ത്തിയിരുന്നു.
യുവതിയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്ന ബിനുവിന്റെ വെള്ള മാരുതി കാര്‍ പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ട്രെയിനില്‍ രക്ഷപ്പെട്ടുകാണുമെന്ന് കരുതിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയേയും കുഞ്ഞിനേയും കാമുകനേയും കോഴിക്കോട്ടുനിന്നും കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക