കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അന്തിമ പരിശോധനക്കായി സിവില്‍ ഏവിയേഷന്‍ ഡയരക്ടറേറ്റിലെ വിദഗ്ദര്‍ ഈ മാസം 17,18, 19 തീയതികളിൽ എത്തും.
അന്തിമ പരിശോധനയുടെ ഭാഗമായി 200 പേര്‍ക്ക് കയറാവുന്ന യാത്രാ വിമാനവും ഈ ദിവസങ്ങളില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ഇറക്കും. ഈ മൂന്ന് ദിവസത്തെ പരിശോധയോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും വാണിജ്യാടിസ്ഥാനത്തിലുള്ള വിമാനസര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും.
വിമാനത്താവളത്തിന്റെ ഉത്ഘാടനം ഒക്ടോബർ മാസം അവസാനത്തോടെ നടക്കുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്. ഇതിനിടെ എയർ ഇന്ത്യ കണ്ണൂർ വിമാനത്താവളത്തിൽ നിന്നുമുള്ള വിമാന സർവീസുകളുടെ ഷെഡ്യൂൾ പുറത്ത് വിട്ട് കഴിഞ്ഞു. ഒക്ടോബർ 29 മുതൽ പ്രാവർത്തികമാക്കത്തക്ക വിധത്തിലുള്ള സർവ്വീസുകളാണ് എയർ ഇന്ത്യ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. എന്നാല്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടില്ല.
ആദ്യഘട്ടത്തില്‍ അബുദാബി, ദുബായ്, ഒമാന്‍, മസ്ക്കറ്റ്, ഷാര്‍ജ, റിയാദ്, ദമാം, എന്നീ ഏഴ് രാജ്യങ്ങളിലേക്കാണ് വിമാന സര്‍വ്വീസ് നടത്തുക. ദിവസം മൂന്ന് സര്‍വ്വീസെങ്കിലും ഉണ്ടാകും. എയര്‍ ഇന്ത്യക്ക് പുറമേ ജറ്റ് എയര്‍വേസ്, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികൾക്കും അനുമതി ലഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ റണ്‍വേ, പാസഞ്ചര്‍ ടെര്‍മിനല്‍, കസ്റ്റംസ് പരിശോധനാ സംവിധാനം, സുരക്ഷാ സംവിധാനം എന്നിവയെല്ലാം ഒരുങ്ങിക്കഴിഞ്ഞു.
ഇന്‍സ്ട്രമെന്റ് ലാന്റിങ് സിസ്റ്റം, എയര്‍പോര്‍ട്ട് ഇക്കണോമിക് റഗുലേറ്റ് അഥോറിറ്റി, ബ്യൂറോ ഓഫ് സിവില്‍ എവിയേഷന്‍ സെക്യൂരിറ്റി എന്നീ പരിശോധനയെല്ലാം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഇതുവരെയുള്ള എല്ലാ പരിശോധനകളും വിമാനത്താവളത്തില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു കഴിഞ്ഞതിനാല്‍ അന്തിമ പരിശോധനയോടെ മറ്റ് വിമാനക്കമ്പനികളും ഷെഡ്യൂള്‍ തീയ്യതിയും സമയവും ക്രമീകരിച്ച് ടിക്കറ്റ് ബുക്കിങ് ആരംഭിക്കുമെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക