തിരുവനന്തപുരം നഗരത്തില്‍ നിന്ന് വെറും 55 കിലോമീറ്റര്‍ ദൂരത്തിലാണ് കേരളത്തില്‍ തന്നെ ഏറ്റവും അധികം പ്രേതബാധയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ബോണക്കാട് ബംഗ്ളാവ്. ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ച ശേഷവും ഇവിടെ തുടര്‍ന്ന വെള്ളക്കാരനായ എസ്റ്റേറ്റ് മാനേജര്‍ 1951ല്‍ പുതിയൊരു ബംഗ്ളാവ് പണിത് കുടുംബ സമേതം അതിലേക്ക് താമസം മാറുന്നു. താമസം തുടങ്ങി കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ മാനേജരുടെ 13 വയസ്സുള്ള മകള്‍ ദുരൂഹമായ സാഹചര്യത്തില്‍ മരണപ്പെടുന്നു. ഈ സംഭവത്തിനു ശേഷം മാനേജരും കുടുംബവും ഇന്‍ഡ്യയിലെ വാസം മതിയാക്കി ലണ്ടനിലേക്ക് മടങ്ങുന്നു. തുടര്‍ന്ന് ഈ ബംഗ്ളാവിൽ താമസിച്ച പലരും രാത്രി കാലങ്ങളില്‍ ബംഗ്ളാവിനുള്ളിലും പരിസരത്തും ഒരു പെണ്‍കുട്ടിയെ കണ്ടത്രേ. അതോടെ പിന്നീടുള്ളവര്‍ ഇവിടം ഉപേക്ഷിച്ച് പഴയ ബംഗ്ളാവിലേക്ക് തന്നെ താമസം മാറി. ഈ സംഭവങ്ങള്‍ നടന്ന് ദശകങ്ങള്‍ക്കിപ്പുറവും രാത്രി കാലങ്ങളില്‍ ഇവിടെ നിന്ന് അലര്‍ച്ചയും നിലവിളികളും പൊട്ടിച്ചിരികളും ജനല്‍ ചില്ലുകള്‍ തകരുന്ന ശബ്ദവും കേട്ടു കൊണ്ടിരിക്കുന്നു. രാത്രി കാലങ്ങളില്‍ ഇവിടേക്കു കടന്നു ചെന്ന പലരും ബംഗ്ളാവിന്റെ പ്രധാന വാതിലില്‍ ഒരു ആണ്‍കുട്ടിയുടെ രൂപം കണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു.
പണ്ട് വിറകു ശേഖരിക്കാനായി ഇവിടെയെത്തിയ ഒരു പെണ്‍കുട്ടി തിരിച്ച് വീട്ടിലെത്തിയത് അസാധാരണമായ പെരുമാറ്റങ്ങളോടെയാണ്. നിരക്ഷരയായ ആ പെണ്‍കുട്ടി പാശ്ചാത്യ ശെെലിയില്‍ സ്ഫുടമായി ഇംഗ്ളീഷ് സംസാരിക്കാന്‍ തുടങ്ങി. ഇത് പണ്ട് മരണപ്പെട്ട മദാമ്മ പെണ്‍കുട്ടിയുടെ പ്രേതം കടന്നു കൂടിയതാണെന്ന് നാട്ടുകാര്‍ വിശ്വസിച്ചു. ദിവസങ്ങൾക്ക് ശേഷം ഈ പെണ്‍കുട്ടിയും മരണപ്പെടുകയുണ്ടായി. ഇതിനു ശേഷം സ്ത്രീകള്‍ പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ ഇവിടേക്ക് പോകാറില്ല. തൊഴിലാളി സമരത്തെ തുടര്‍ന്ന് തോട്ടവും ഫാക്ടറിയും പൂട്ടിപ്പോയതോടെ തിരക്കൊഴിഞ്ഞ ബോണക്കാട്ടെ ബംഗളാവ് കൂടുതല്‍ വിജനമാവുകയായിരുന്നു.
ഒരു മുന്നറിയിപ്പുമില്ലാതെ കാട് അവസാനിക്കുന്നിടത്ത് ബോണക്കാട് എസ്റ്റേറ്റ് തുടങ്ങുകയാണ്. ഇച്ഛാശക്തിയുടെ പായ്ക്കപ്പലേറി വന്ന വെള്ളക്കാര്‍ 150 വര്‍ഷം മുന്‍പ് ഇവിടെ അഗസ്ത്യ മലയുടെ താഴ്വാരത്തിലും എത്തിച്ചേര്‍ന്നു. അവന്‍െറ തണുത്ത ജീവിതത്തിനു ചൂടു പകരാന്‍ കാടു വെട്ടിത്തെളിച്ച് തേയിലച്ചെടികള്‍ നട്ടു. ആ തോട്ടങ്ങളില്‍ അട്ട കടിയുമേറ്റ് ആയിരങ്ങള്‍ പണിയെടുത്തു വളര്‍ത്തിയെടുത്തതാണ് 2500 ഏക്കര്‍ വരുന്ന ബോണക്കാട് എസ്സേറ്റ്.
പക്ഷേ ഇവരുടെ അധ്വാനമത്രയും പാഴായിരുന്നു എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ തകര്‍ച്ചയിലാണ് ഇന്ന് എസ്റ്റേറ്റിന്റെ അവസ്ഥ. തോട്ടങ്ങള്‍ കാടു പിടിച്ചു കിടക്കുന്നു. തൊഴിലാളികള്‍ താമസിച്ചിരുന്ന ലയങ്ങളൊക്കെയും ജീര്‍ണ്ണാവസ്ഥയിലാണ്. ചില ലയങ്ങളിലൊക്കെ താമസക്കാരുമുണ്ട്.
സുവര്‍ണ്ണ കാലത്ത് 2000 ല്‍ അധികം പേര് താമസിച്ചിരുന്ന ഇവിടെ ഇപ്പോഴുള്ളത് നൂറില്‍ താഴെ ആള്ക്കാര് മാത്രം. ഇവരില്‍ തന്നെ സ്ഥിര താമസക്കാര്‍ വിരരിലെണ്ണാവുന്നവര്‍ മാത്രം. പത്തിരുപത് വര്‍ഷം മുന്‍പ് തൊഴിലാളി സമരത്തെ തോട്ടവും ഫാക്ടറിയും തുടര്‍ന്ന് പൂട്ടിപ്പോയെങ്കിലും മാനേജ്മെന്റ് നഷ്ട പരിഹാരവും ആനുകൂല്യങ്ങളും നല്‍കുമെന്ന പ്രതീക്ഷയാണ് ചിലരെയെങ്കിലും ഇവിടെ പിടിച്ചു നിര്‍ത്തുന്നത്.
ഓണ നാളുകളിലുംലും പട്ടിണി കിടക്കേണ്ടി വരുന്ന ബോണക്കാട്ടുകാരുടെ അവസ്ഥ നമുക്ക് സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമാണ്. ഇവര്‍ കൂടി കെെയ്യൊഴിഞ്ഞിരുന്നെങ്കില്‍ അക്ഷരാര്‍ത്ഥത്തില്‍ ഇതൊരു പ്രേത ഗ്രാമമായി മാറിയേനെ.
ആനക്കോട്ട എന്നറിയപ്പെടുന്ന പുന്നത്തൂര്‍ കോട്ടയിലേക്ക് ഒരു യാത്ര പോകാം
പ്രതികരിക്കാൻ ഇവിടെ എഴുതുക