നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറികാര്‍ഡിന്റെ പകര്‍പ്പ് പ്രതിയായ ദിലീപിന് കൈമാറാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച എതിര് സത്യവാങ്മൂലത്തില്‍ പറഞ്ഞു.
ആക്രമണ ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡിന്റെ പകര്‍പ്പ് വേണമെന്ന പ്രതിയുടെ ആവശ്യം ഇരയുടെ മൗലികാവകാശങ്ങളുടെയും സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെയും ലംഘനമാണെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
ദൃശ്യങ്ങള്‍ പ്രതി ദുരുപയോഗം ചെയ്യുമോയെന്ന ആശങ്കയും പ്രതിക്ക് കൈമാറിയാല്‍ അത് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്ങ്മൂലത്തില്‍ പറഞ്ഞു. ദൃശ്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന പ്രതിയുടെ വാദം അടിസ്ഥാനരഹിതമാണ്.
ഏതെങ്കിലും രീതിയിലുള്ള എഡിറ്റിങ്ങോ മോര്ഫിങ്ങോ കൂട്ടിച്ചേര്‍ക്കലുകളോ നടത്തിയിട്ടില്ലെന്ന് ഫോറന്‍സിക് പരിശോധനകളില്‍ വ്യക്തമായതാണ്.അങ്കമാലി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പ്രതിക്കും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ക്കും മെമ്മറികാര്‍ഡിലെ ദൃശ്യങ്ങള്‍ കാണാന്‍ അവസരം നല്‍കിയിട്ടുണ്ട്.
ഇതിന് ശേഷം മെമ്മറികാര്‍ഡിനെ കുറിച്ചും അതിലെ ഉള്ളടക്കത്തിനെ പറ്റിയും പല മാധ്യമങ്ങള്‍ വഴി വാര്‍ത്തകള്‍ പ്രചരിച്ചിട്ടുണ്ട്. പകര്‍പ്പ് പ്രതിക്ക് കൈമാറിയാല്‍ അത് പല രീതിയില്‍ പ്രചരിക്കപ്പെടാനിടയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് പ്രതിയുടെ ആവശ്യം വിചാരണക്കോടതിയും ഹൈക്കോടതിയും തള്ളിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക