ന്യൂഡല്‍ഹി: 17,000 പുതിയ ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്ത് പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ. ബാങ്ക് കഴിഞ്ഞ ദിവസങ്ങളില്‍ വിതരണം ചെയ്ത 17,000 ത്തോളം പുതിയ ക്രെഡിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ ബാങ്കിന്റെ ഐമൊബൈല്‍ ആപ്ലിക്കേഷനില്‍ പ്രത്യക്ഷപ്പെടുകയും അത് കാര്‍ഡ് ഉപഭോക്താക്കളല്ലാത്തവരിലേക്ക് എത്തുകയും ചെയ്തിരുന്നു. അതിനെത്തുടര്‍ന്നാണ് ബാങ്കിന്റെ നടപടി.
പിശകുകള്‍ പരിഹരിക്കാന്‍ ഉടനടി നടപടിയെടുക്കുമെന്ന് ബാങ്ക് ഉറപ്പ് നല്കി. ബാങ്ക് ഈ കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുകയും ഉപഭോക്താക്കള്‍ക്ക് പുതിയവ നല്‍കുകയും ചെയ്യുമെന്നും. അസൗകര്യത്തില്‍ ഖേദിക്കുന്നതായും ബാങ്ക് വക്താവ് വ്യക്തമാക്കി.
ബാധിക്കപ്പെട്ട ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് പോര്‍ട്ട്ഫോളിയോയുടെ ഏകദേശം 0.1% മാത്രമാണെന്നും ബാങ്ക് പറഞ്ഞു. ‘ഒരു കാര്‍ഡ് എങ്കിലും ദുരുപയോഗം ചെയ്തതായുള്ള ഒരു സംഭവവും ഞങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നിരുന്നാലും, എന്തെങ്കിലും സാമ്പത്തിക നഷ്ടമുണ്ടായാല്‍ ബാങ്ക് ഉപഭോക്താവിന് ഉചിതമായ നഷ്ടപരിഹാരം നല്‍കുമെന്ന് ഞങ്ങള്‍ ഉറപ്പുനല്‍കുന്നു’- വക്താവ് കൂട്ടിച്ചേര്‍ത്തു. ക്രെഡിറ്റ് കാര്‍ഡിന്റെ മുഴുവന്‍ നമ്പറുകള്‍, കാലഹരണ തീയതികള്‍, സിവിവികള് തുടങ്ങിയ സെന്‍സിറ്റീവ് വിവരങ്ങള്‍ ഉള്‍പ്പെടെയാണ് ലഭ്യമായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക