കുടുംബവഴക്കിനെ തുടര്‍ന്ന് സൗദിയില്‍ ഏഴുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഭിത്തിയിലിടിച്ച് കൊലപ്പെടുത്തിയശേഷം മലയാളിയായ പിതാവ് തൂങ്ങിമരിച്ചു. ആലപ്പുഴ സ്വദേശി അനീഷയുടെ ഭര്‍ത്താവ് ശ്രീജിത്താണ്(30) കൊടുക്രൂരത ചെയ്തത്. സൗദിയിലെ ജിദ്ദയിലാണ് സംഭവം.
ശ്രീജിത്തിനെ തൂങ്ങി മരിച്ച നിലയിലും കുഞ്ഞിനെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.
ജിദ്ദ സുലൈമാനിയയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണു സംഭവം. കുടുംബവഴക്കിനെ തുടര്‍ന്നു ശ്രീജിത് കുഞ്ഞിനെ എടുത്ത് ഭിത്തിയില്‍ അടിക്കുകയായിരുന്നുവെന്നും ഉടന്‍തന്നെ സൗദിയില്‍ നഴ്സായ ഭാര്യ അനീഷ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നുമാണു റിപ്പോര്‍ട്ട്.
കുഞ്ഞ് മരിച്ചതറിഞ്ഞ് അബോധാവസ്ഥയിലായ അനീഷ ആശുപത്രിയില്‍ ചികിത്സയിലാണ്. പിന്നീട് ഫ്ളാറ്റിലെത്തിയവരാണ് ശ്രീജിത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ആലപ്പുഴ നൂറനാട് സ്വദേശിയും ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്സിറ്റി നഴ്സുമാണ് അനീഷ. നാട്ടിലായിരുന്ന ശ്രീജിത്ത് മൂന്നു മാസം മുന്‍പാണ് വിസിറ്റിങ് വിസയില്‍ ജിദ്ദയിലേക്ക് പോയത്.
ഇരുവരുടെയും വഴക്ക് മൂര്‍ച്ഛിച്ചതിനാല്‍ അനീഷ അടിയന്തര ലീവെടുത്ത് മൂന്നുപേരും ഞായറാഴ്ച നാട്ടിലേക്കു വരാനിരിക്കെയാണ് ദുരന്തം. മഹജര്‍ ആശുപത്രിയിലുള്ള മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
ബന്ധുക്കള്‍ കൂടിയായ ശ്രീജിത്തും അനീഷയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. വിവാഹത്തിന് ശേഷം ഇരുവരും തമ്മില്‍ കുടുംബ വഴക്ക് പതിവായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. അനീഷ ജിദ്ദയിലായിരുന്നു മകനെ പ്രസവിച്ചത്. അനീഷയുടെ അമ്മയും കൂടെയുണ്ടായിരുന്നു. സംഭവ ദിവസവും ശ്രീജിത്തും അനീഷയും തമ്മില്‍ തര്‍ക്കമുണ്ടായതായാണ് വിവരം. പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക