ന്യൂഡല്‍ഹി: മുത്തലാക്ക് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്സഭയില്‍ പാസായി. വോട്ടെടുപ്പില്‍ 238 പേര് ബില്ലിനെ അനുകൂലിച്ചു. 12 പേര് ബില്ലിനെ എതിര്‍ത്തപ്പോള്‍ പ്രതിപക്ഷം വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു.
കോണ്‍ഗ്രസ്, അണ്ണാ ഡി.എം.കെ, തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. മൂന്ന് വര്‍ഷത്തെ ശിക്ഷ എടുത്ത് കളയണം എന്നതാണ് കോണ്‍ഗ്രസ് ആദ്യം തന്നെ ആവശ്യപ്പെട്ടത്. മുത്തലാഖ് ബില്ലിനെതിരെ എന്‍.കെ പ്രേമചന്ദ്രന് എം.പി അവതരിപ്പിച്ച പ്രമേയം വോട്ടിനിട്ട് തള്ളി.
മുത്തലാഖ് ക്രിമിനല്‍ കുറ്റമാണെന്നാണ് ബില്ല് വ്യക്തമാക്കുന്നത്. ഇത് എടുത്തുകളയണമെന്ന ആവശ്യം വോട്ടെടുപ്പില്‍ തള്ളി പോകുകയായിരുന്നു. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചത്. മുത്തലാഖ് നിരോധന ബില്‍ നടപ്പാക്കരുതെന്നും മതപരമായ ആവശ്യങ്ങളില്‍ ഇടപെടരുതെന്നുമാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
ബില്ലില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ അംഗീകരിക്കാമെന്നായിരുന്നു കോണ്‍ഗ്രസ് ആദ്യം സ്വീകരിച്ച നിലപാട്. ബില്ല് പാസാക്കാന്‍ അണ്ണാ ഡി.എം.കെ ബിജു ജനതാദള്‍ തുടങ്ങിയ കക്ഷികളുടെ സഹകരണം ബി.ജെ.പി തേടിയിരുന്നെങ്കിലും അണ്ണാ ഡി.എം.കെ വോട്ടെടുപ്പ് ബഹിഷ്കരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക