ശബരിമല: മകരവിളക്ക് പ്രമാണിച്ച് സന്നിധാനത്ത് ഇന്ന് നിയന്ത്രണമേർപ്പെടുത്തി. ഉച്ചപൂജ കഴിഞ്ഞ് നട അടച്ചാൽ വൈകിട്ട് 6.30ന് തിരുവാഭരണം ചാർത്തി ദീപാരാധന കഴിയും വരെ തീർഥാടകരെ പതിനെട്ടാംപടി കയറാൻ അനുവദിക്കില്ല.
കൂടാതെ ഉച്ചയ്ക്കു ശേഷം തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയിൽ എത്തുംവരെ പമ്പയിൽ നിന്നു സന്നിധാനത്തേക്ക് തീർഥാടകരെ കടത്തിവിട്ടില്ല. തിരുവാഭരണ ഘോഷയാത്രയുടെ സുഗമമായ പ്രയാണത്തിന് വേണ്ടിയാണു നിയന്ത്രണം. പുല്ലുമേട്ടിൽ നിന്നു ഉച്ചയ്ക്ക് 12നു ശേഷം ശബരിമലയിലേക്ക് തീർഥാടകരെ കടത്തിവിടില്ല.
മകരജ്യോതി കണ്ടു മടങ്ങുന്നവരെ മൂന്നു വഴിയിലൂടെയാകും മലയിറങ്ങാൻ അനുവദിക്കുക. പാണ്ടിത്താവളത്തു നിന്നുള്ളവരെ ബെയ്ലി പാലം വഴി മാത്രമേ തിരികെ മടങ്ങാൻ അനുവദിക്കൂ. കൊപ്രാക്കളം, വലിയ നടപ്പന്തൽ എന്നിവിടങ്ങളിലൂടെയും പമ്പയിലേക്കു മടങ്ങാം. 2000 പൊലീസുകാർ ശബരിപീഠത്തിനും സന്നിധാനത്തിനുമിടയിൽ ഡ്യൂട്ടിക്കുണ്ടാകുമെന്നു സന്നിധാനത്തിന്റെ ചുമതലയുള്ള ഐജി ബൽറാം കുമാർ ഉപാധ്യായ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക