കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനനിരക്കിൽ വൻ കുറവ്. എയര്‍ ഇന്ത്യ എക്സ്പ്രസിനു പുറമെ ഗോ എയറും ഇന്‍ഡിഗോയും രാജ്യാന്തര സര്‍വീസുകള്‍ പ്രഖ്യാപിച്ചതോടെയാണ് ടിക്കറ്റ് നിരക്കിൽ വന്‍കുറവ് വന്നിരിക്കുന്നത്.
2018 ഡിസംബറില്‍ കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്ക് ടിക്കറ്റ് നിരക്ക് 30,000 രൂപയിലേറെ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ കണ്ണൂര്‍ – അബുദാബി റൂട്ടില്‍ 6099 രൂപ മുതലാണ് ഗോ എയര്‍ ടിക്കറ്റുകള്‍ ബുക്കിംഗ് തുടങ്ങിയത്. തിരികെയയുള്ള റൂട്ടില്‍ 7999 മുതലാണു നിരക്ക്.
കണ്ണൂര്‍ – മസ്കറ്റ് റൂട്ടിലും കുറഞ്ഞ നിരക്കിലാണ് ഗോ എയര്‍ ടിക്കറ്റ് വില്പന തുടങ്ങിയത്. കണ്ണൂരില്‍ നിന്ന് മസ്കറ്റിലേക്ക് 4999 രൂപ മുതലും മസ്കറ്റ് – കണ്ണൂര്‍ റൂട്ടില്‍ 5299 രൂപ മുതലുമാണു ടിക്കറ്റ് നിരക്ക്.
മാര്‍ച്ച് ഒന്നു മുതല്‍ ആഴ്ചയില്‍ നാലുദിവസം വീതമാണു ഗോ എയര്‍ അബുദാബിയിലേക്കു സര്‍വീസ് നടത്തുക. മാര്‍ച്ച് 15 മുതല്‍ കുവൈറ്റിലേക്കും ദോഹയിലേക്കും ഇന്‍ഡിഗോ എയര്‍ലൈന്‍സും സര്‍വീസ് തുടങ്ങും.
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു കൂടുതല്‍ രാജ്യാന്തര, ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുമെന്നു വിമാന കമ്പനി സി.ഇ.ഒ മാര്‍ കഴിഞ്ഞ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക