കൊച്ചി: കൊച്ചിയില്‍ ചെരുപ്പ് മൊത്തവിതരണ കേന്ദ്രത്തിലെ തീപിടിത്തത്തില്‍ ഫാല്‍ക്കണ്‍ കമ്പനിയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ സുരക്ഷാവീഴ്ച ഉണ്ടായതായി കണ്ടെത്തി. 2006ലാണ് കമ്പനി ഫയര്‍ ആന്‍ഡ് സേഫ്റ്റി ലൈസന്‍സ് നേടിയത്. പിന്നീട് ഒരിക്കല്‍പ്പോലും ലൈസൻസ് പുതുക്കുകയും ചെയ്തിട്ടില്ല.
കമ്പനി അഗ്നിശമന സംവിധാനം പ്രവര്‍ത്തനരഹിതമാണെന്ന് സൂചന കിട്ടിയ സാഹചര്യത്തില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗം അന്വേഷണം തുടങ്ങി. ഫാല്‍ക്കണ്‍ ഏജന്‍സിക്കെതിരെ നടപടി ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. എറണാകുളം കോട്ടയം റീജിയണേല്‍ ഫയര്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ സുരക്ഷാവീഴ്ച അന്വേഷിക്കും.
കമ്പനി മാനേജര്‍മാരായ ഫിലിപ്പ് ചാക്കോ, ജോണ്‍ എന്നിവരില്‍ നിന്ന് പൊലീസ് മൊഴി എടുത്തിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നാണ് ഇരുവരും നല്‍കിയിരിക്കുന്ന മൊഴി.
തീപിടിത്തത്തില്‍ കെട്ടിടത്തിന് ബലക്ഷയം ഉണ്ടായ സാഹചര്യത്തില്‍ സമീപത്തെ കെട്ടിടങ്ങളില്‍ ഉള്ളവരോട് മാറി താമസിക്കാന്‍ പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക