ന്യൂസിലാൻഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലെ മുസ്ലിം പള്ളികളിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് പിന്തുണയേകാൻ ഹിജാബ് ധരിച്ച് ആദരമർപ്പിച്ച് ന്യൂസിലാൻഡ് വനിതകൾ. രണ്ടു പള്ളികളിലായി 50 പേരാണ് കൊല്ലപ്പെട്ടത്. ന്യൂനപക്ഷ വിഭാഗക്കാരായ മുസ്ലിങ്ങൾക്കുള്ള പിന്തുണയറിയിക്കാൻ കൂടി വേണ്ടിയാണ് സ്ത്രീകൾ ഒന്നടങ്കം ശിരോവസ്ത്രം ധരിച്ച് തെരുവിലിറങ്ങിയത്.
ന്യൂസീലന്‍ഡിലെ ഓക്ലന്ഡില് നിന്നുളള ഡോക്ടര്‍ തയ അഷ്മാനാണ് ഈ ആശയം ആദ്യമായി മുന്നോട്ട് വച്ചത്. രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന് ശേഷം ശിരോവസ്ത്രം ധരിച്ച് പുറത്തിറങ്ങാന്‍ ഭയന്ന ഒരു സ്ത്രീയുടെ സമീപനത്തില്‍ നിന്നാണ് ഇത്തരമൊരു ആശയത്തിന് രൂപം നല്കാന് ഡോക്ടറുടെ നേതൃത്വത്തിലുളള സ്ത്രീകള്‍ തീരുമാനിച്ചത്. ഞങ്ങള്‍ നിങ്ങളുടെ കൂടെയുണ്ട്, ഇത് നിങ്ങളുടെ സ്ഥലമാണ്, ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു,പിന്തുണയ്ക്കുന്നു.ഡോക്ടര്‍ പറഞ്ഞു.
ആക്രമിക്കാനെത്തുന്നവരുടെ മുന്പില് സധൈര്യം നിന്ന് കൊണ്ട് പറയണം ഞങ്ങള്‍ തമ്മില്‍ വ്യത്യാസങ്ങളില്ലെന്ന്. അതിനാണ് ശിരോവസ്ത്രം ധരിച്ചെത്തിയത്- പ്രാര്‍ഥനയ്ക്കെത്തിയ സ്ത്രീകളിലൊരാള്‍ പറഞ്ഞു.
അതേസമയം, രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ഓര്‍മയില്‍ ക്രൈസ്റ്റ്ചര്‍ച്ചില്‍ ന്യൂസിലന്‍ഡ് ജനത ഒത്തുചേര്‍ന്നു. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കായി രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി ആയിരക്കണക്കിന് ആളുകളാണ് ക്രൈസ്റ്റ്ചര്‍ച്ചിലെ സെന്‍ട്രല്‍ ഹാഗ്ലി പാര്‍ക്കില്‍ ഒത്തുചേര്‍ന്നത്. പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡേണും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക