ന്യൂഡല്‍ഹി: ബഹിരാകാശത്ത് ഇന്ത്യ ചരിത്രനേട്ടം കൈവരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ഉപഗ്രഹവേധ മിസൈല്‍ പരീക്ഷിക്കുന്ന നാലാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. ചൈന, റഷ്യ, അമേരിക്ക എന്നിവയാണ് മറ്റു രാജ്യങ്ങള്‍.
ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാന്‍ കഴിയുന്നതാണ് ഉപഗ്രഹവേധ മിസൈല്‍. മിഷന് ശക്തി എന്ന പദ്ധതിയിലൂടെ ഉപഗ്രഹത്തെ ആക്രമിച്ചു വീഴ്ത്തുന്നതില്‍ ഇന്ത്യ വിജയിച്ചതായി അദ്ദേഹം പറഞ്ഞു. തദ്ദേശീയമായി വികസിപ്പിച്ച എ സാറ്റ് മിസൈല്‍ ഉപയോഗിച്ച് ലോ ഓര്‍ബിറ്റ് സാറ്റ്ലൈറ്റിനെ മൂന്നുമിനിറ്റിനുള്ളിലാണ് ആക്രമിച്ചു നശിപ്പിച്ചത്. ഇന്ത്യക്കുനേരെ ചാരവൃത്തിക്കായി നിരീക്ഷണം നടക്കുന്നുണ്ടെങ്കില്‍ ആ ഉപഗ്രഹത്തെ ഇന്ത്യക്ക് ആക്രമിച്ച് ഇല്ലാതാക്കാനാകും.
ഇന്ത്യയുടെ ബഹിരാകാശ പദ്ധതിക്ക് പുതിയ ശക്തിയേകുന്നതാണ് എ-സാറ്റ് മിസൈലിന്റെ വിജയം. എന്നാല്‍ ഇന്ത്യയുടെ ഈ നേട്ടം മറ്റൊരു രാജ്യത്തിനെതിരെ ഉപയോഗിക്കില്ലെന്ന് ഉറപ്പുനല്‍കുന്നതായി മോദി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ സുരക്ഷക്കും പ്രതിരോധ ആവശ്യത്തിനുമായാണ് പരീക്ഷണം. രാജ്യാന്തര നിയമങ്ങളെയോ ഉടമ്പടികളെയോ ലംഘിക്കുന്നതല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക