കണ്ണൂർ: ഇന്‍ഡിഗോ എയര്‍ലൈന്‍സ് കണ്ണൂര്‍ വിടുന്നു. സര്‍വീസ് ചാര്‍ജിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് തീരുമാനം. ഡെല്‍ഹി, മുംബൈ, കൊച്ചി, ഹൈദരാബാദ്, ബംഗളൂരു എയര്‍പോര്‍ട്ടുകളില്‍ നല്കുന്ന സര്‍വീസ് ചാര്‍ജ് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നല്കാന് തയ്യാറാകാത്തതാണ് കാരണം.
ഇന്‍ഡിഗോയുടെ ബാഗേജ് റീ കണ്‍സിലിയേഷന്‍ സിസ്റ്റം ഉപയോഗിക്കാതെയുള്ള പ്രവര്‍ത്തനം യാത്രക്കാര്‍ക്ക് അനാവശ്യ കാല താമസവും അസൗകര്യവും ഉണ്ടാക്കുന്നതായും ഇത് അംഗീകരിക്കില്ലെന്നും എയര്‍പോര്‍ട്ട് അതോറിറ്റി പറയുന്നു. മറ്റ് എല്ലാ എയര്‍ലൈനുകളും പ്രയോജനപ്പെടുത്തുന്ന ഈ സേവനങ്ങള്‍ ഉപയോഗിക്കാനുളള കരാറില്‍ ഇന്‍ഡിഗോ ഒപ്പിട്ടിരുന്നില്ല.
ഇതിനായി ഇന്‍ഡിഗോ ഫെബ്രുവരി 22 വരെ സമയം ചോദിച്ചെങ്കിലും പിന്നീട് അതിന് തയ്യാറായില്ല. തുടര്‍ന്ന് മാര്‍ച്ച് 30 സമയപരിധി നിശ്ചയിച്ചു. അതിനായി 26 ന് ഒരു മീറ്റിംഗും നടന്നു. പക്ഷെ, ഇന്‍ഡിഗോ യാതൊരു വിട്ടു വീഴ്ചയ്ക്കും തയ്യാറായില്ല.
യാത്രക്കാരുടെ അസൗകര്യം പരിഗണിച്ച് ഈ മാസം 30വരെ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് സമയം നീട്ടിക്കൊടുത്തിട്ടുണ്ട്. അതിനു ശേഷവും കരാര്‍ ഒപ്പിടാന്‍ തയ്യാറായില്ലെങ്കില്‍ സേവനം തുടരാനാകില്ല.
കണ്ണൂര്‍ എയര്‍പോര്‍ട്ടിന് ഇത്തരം നഷ്ടങ്ങള്‍ സഹിച്ച് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും ഭീമമായ ബാധ്യതകളാണ് ഇതുമൂലം ഏറ്റെടുക്കേണ്ടി വരുന്നതെന്നും എയര്‍പോര്‍ട്ട് അതോറിറ്റി പറഞ്ഞു.
ഇന്‍ഡിഗോയില്‍ നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും ഒത്തു തീര്‍പ്പ് ശ്രമം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക