കൊച്ചി: മംഗലാപുരത്ത് നിന്ന് കൊച്ചിയിലെത്തിച്ച നവജാതശിശുവിന്റെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടര്‍മാര്‍. 24 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷമേ കുട്ടിയുടെ ശസ്ത്രക്രിയ സംബന്ധിച്ച തീരുമാനം എടുക്കാനാകൂ എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് ഇപ്പോള്‍ എറണാകുളം അമൃത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. സങ്കീര്‍ണമായ ഹൃദ്രോഗമാണ് കുട്ടിക്കുള്ളത്. ഹൃദയവാല്‍വിന്റെ ഗുരുതര തകരാറാണ് പ്രധാന പ്രശ്നം. 24 മണിക്കൂര്‍ നിരീക്ഷണത്തിനു ശേഷം കുട്ടിയെ ശസ്ത്രക്രിയക്ക് സജ്ജമാക്കാനാണ് തീരുമാനം.
ശസ്ത്രക്രിയക്ക് മുമ്പ് വൃക്ക, കരള്‍, തലച്ചോറ് എന്നിവയുടെ പ്രവര്‍ത്തനം വിലയിരുത്തണം. അതിനായി മരുന്നുകള്‍ നല്‍കും. ഒപ്പം അണുബാധയില്ലെന്ന് ഉറപ്പും വരുത്തണം. ഇവയെല്ലാം കൃത്യമായി പരിശോധിച്ച് കുഞ്ഞ് ശരീരം സാധാരണനിലയില്‍ ആക്കിയതിന് ശേഷം മാത്രം ആകും ശസ്ത്രക്രിയയില്‍ തീരുമാനം എടുക്കുക.
24 മണിക്കൂറിന് ശേഷം അനുകൂലമായ തീരുമാനം പങ്ക് വയ്ക്കാനാകുമെന്ന് പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍. തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയില്‍ കുട്ടിയെ എത്തിക്കാനായിരുന്നു ശ്രമം. എന്നാല്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഇടപെടല്‍ കാരണമാണ് കുട്ടിക്ക് അമൃത ആശുപത്രിയില്‍ ചികിത്സ സൗകര്യം ഒരുക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിയിന്‍ കീഴിലാണ് കുട്ടിയുടെ ചികിത്സ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക