തിരുവനന്തപുരം: രണ്ടു ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹം ഇന്ന് കോവളം ഉദയ സമുദ്ര ഹോട്ടലില്‍ തങ്ങും.
ചൊവ്വാഴ്ച രാവിലെ ഹെലികോപ്റ്ററില്‍ കൊല്ലത്തെത്തുന്ന അദ്ദേഹം പത്തിനു പത്തനാപുരത്തു നടക്കുന്ന യുഡിഎഫ് തെരഞ്ഞെടുപ്പു യോഗത്തില്‍ പ്രസംഗിക്കും. രാവിലെ പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറങ്ങുന്ന രാഹുല്‍ റോഡ് മാര്‍ഗ്ഗം സമ്മേളനം നടക്കുന്ന ജില്ലാ സ്റ്റേഡിയത്തില്‍ എത്തും. രാഹുല്‍ ഗാന്ധിയുടെ വരവിന് മുന്നോടിയായി കര്‍ശന സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്.
രാവിലെ 11:30ന് നടക്കുന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ ഒരു ലക്ഷം പേര് പങ്കെടുക്കുമെന്നാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രതീക്ഷിക്കുന്നത്. സ്റ്റേഡിയത്തിന് പരിസരത്തെ താമസക്കാരുടെ മുഴുവന്‍ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഹോട്ടലുകളിലും ലോഡ്ജുകളിലും താമസിക്കുന്നവരുടെ വിവരവും ശേഖരിക്കുന്നുണ്ട്. യോഗ സ്ഥലത്തേക്ക് രാവിലെ 9 മുതല്‍ പ്രവേശനം ആരംഭിക്കും. ബാരിക്കേഡുകള്‍ തിരിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അതിനുശേഷം, അന്തരിച്ച കേരള കോണ്‍ഗ്രസ്- എം നേതാവ് കെ.എം. മാണിയുടെ പാലായിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ അനുശോചനമറിയിക്കും. വൈകുന്നേരം നാലിന് ആലപ്പുഴയില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കും.
ഹെലികോപ്റ്റര്‍ മാര്‍ഗം തിരുവനന്തപുരത്ത് എത്തുന്ന രാഹുല്‍ ഗാന്ധി വൈകുന്നേരം ആറിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്നു വിമാനമാര്‍ഗം കണ്ണൂരിലേക്കു പോകും. കണ്ണൂരില്‍ തങ്ങുന്ന രാഹുല്‍ ഗാന്ധി 17ന് വയനാട് മണ്ഡലത്തിലുള്‍പ്പെടുന്ന വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ തെരഞ്ഞെടുപ്പു യോഗങ്ങളില്‍ പ്രസംഗിക്കും.
പിതാവ് രാജീവ്ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത തിരുനെല്ലി പാപനാശിനിയില്‍ ദര്‍ശനം നടത്തുന്നതും പരിപാടിയിലുണ്ട്. എസ്പിജിയുടെയും പോലീസിന്റെയും സുരക്ഷാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും അന്തിമ തീരുമാനമെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക