തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നു കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ കാറ്റ് വീശാനും സാധ്യതയുണ്ട്.
ഇത്തവണ ജൂണ്‍ നാലോടെ കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ സ്കൈമെറ്റ് വ്യക്തമാക്കുന്നത്. 93 ശതമാനം മഴ ഇത്തവണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണ 96 മുതല്‍ 104 ശതമാനം വരെയുള്ള മഴയാണ് ലഭിക്കാറുള്ളത്.
ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്കും കാരണമാകാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ മലയോര മേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിര്‍ദേശം നല്കി.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക, ജനലും വാതിലും അടച്ചിടുക, ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ ഒഴിവാക്കുക, വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യം ഒഴിവാക്കുക, ഫോണ്‍ ഉപയോഗിക്കരുത് എന്നിങ്ങനെയുള്ള മുന്‍കരുതലുകളും നിര്‍ദേശങ്ങളും കാലാവസ്ഥ നിരീക്ഷണകേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക