കാസര്‍ഗോഡ്: സംസ്ഥാനത്തെ കള്ളവോട്ട് നടന്ന ബൂത്തുകളിൽ റീപോളിംഗ് നാളെ നടക്കും. ശക്തമായ സുരക്ഷയില്‍ ആയിരിക്കും റീ പോളിങ്ങ് നടക്കുക. വിവാദങ്ങളും ആരോപണങ്ങളുമായി യുഡിഎഫും എല്‍ഡിഎഫും മത്സരിക്കുമ്പോള്‍ കണ്ണൂര്‍ കാസര്‍ഗോഡ് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ പ്രചരണങ്ങളോ വോട്ട് അഭ്യര്‍ത്ഥനയോ നടത്തിയിട്ടില്ല.
ശക്തമായ പോരാട്ടം നടത്തിയ കണ്ണൂര്‍, കാസര്‍ഗോഡ് മണ്ഡലത്തില്‍ റീ പോളിങ്ങിലും ഓരോ വോട്ടും ഇരു പാര്‍ട്ടികള്‍ക്ക് വിലപ്പെട്ടതാണ്. ഒരു ദിവസത്തെ പരസ്യ പ്രചരണത്തില്‍ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും കഴിയാവുന്ന അത്രയും വോട്ടര്‍മാരെ കണ്ട് വോട്ട് അഭ്യര്‍ത്ഥന നടത്തിയും പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചും ഇന്ന് നിശബ്ദ പ്രചരണത്തിലേക്ക് കടന്നു. നിശബ്ദമായ പ്രചരണ സമയത്തും ലീഗും സിപിഎമ്മും വീറും വാശിയും കാണിച്ചത് വോട്ടര്‍മാരില്‍ ചര്‍ച്ചാ വിഷയം തന്നെയാണ്.
പര്‍ദ്ദ ധരിച്ച് എത്തി കള്ളവോട് ചെയ്തു എന്ന് എം വി ജയരാജന് പൊതുയോഗത്തില്‍ നടത്തിയ വിവാദ പ്രസംഗത്തിലൂടെ അവസാന നിമിഷവും ലൈവായി നില്‍ക്കുകയാണ് ഇരുപാര്‍ട്ടികളും. റീപോളിങ്ങിനെ സ്വാഗതം ചെയ്ത ഇരുപാര്‍ട്ടികളും സ്വന്തം പ്രവര്‍ത്തകര്‍ ചെയ്ത കള്ളവോട്ട് തെളിഞ്ഞിട്ടും അത് നിഷേധിച്ച് പരസ്പരം പഴിചാരുന്നു എന്ന വിചിത്രതയും ഈ റീപോളിങ്ങിന് ഉണ്ട്. ഇന്നലെ നടന്ന അക്രമങ്ങളെ മുന്നില്‍ കണ്ട് കനത്ത പോലീസ് സുരക്ഷയോടെയായിരിക്കും വോട്ടെടുപ്പ് നടക്കുക.
ഇന്നലെ പ്രചരണ പരിപാടികള്‍ക്ക് ഇടയില്‍ ശ്രീമതി ടീച്ചറെ പാമ്പുരുത്തിയില്‍ തടഞ്ഞതിലും പിലാത്തറയില്‍ രാജ്മോഹന്‍ ഉണ്ണിത്താന്റെ പൊതുയോഗം അലങ്കോലമാക്കിയതും എല്‍ ഡി എഫും ,യു ഡി എഫും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. യു ഡി എഫും, എല്‍ ഡി എഫും തങ്ങളുടെ കള്ളവോട്ട് നിഷേധിക്കാനുള്ള പോരാട്ടം നടത്തുമ്പോൾ ഇതിൽനിന്നെല്ലാം മാറി നില്‍ക്കുകയാണ് ബി ജെ പി സ്ഥാനാര്‍ത്ഥികളായ രവീശ തന്ത്രിയും ,സി.കെ പത്മനാഭനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക