കോട്ടയം: കണ്ടക്റ്റര്‍ ഇല്ലാതെ യാത്രക്കാരെയും കൊണ്ട് കെഎസ്ആര്‍ടിസി ബസ് ഓടിയത് 18 കിലോമീറ്ററാണ്. ശനിയാഴ്ച രാത്രി പത്തോടെ മൂവാറ്റുപുഴയിലാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് സംഭവം നടന്നത്. ബത്തേരിയില്‍ നിന്ന് കോട്ടയത്തേക്ക് പോയ RSK 644 നമ്പർ ബസാണ് കണ്ടക്റ്ററില്ലാതെ കിലോമീറ്ററുകളോളം ഓടിയത്. നിറയെ യാത്രക്കാരുമായി മൂവാറ്റുപുഴ മുതല്‍ കൂത്താട്ടുകുളം വരെയാണ് ഓടിയത്. കണ്ടക്ടറില്ലെന്ന് അറിയാതെ ഡ്രൈവര്‍ യാത്ര തുടരുന്നതിനിടെ ബസിലെ കണ്ടക്റ്റര്മാരായി യാത്രക്കാര്‍ സ്വയം സിംഗിള്‍ ബെല്ലും ഡബിള്‍ ബെല്ലും അടിച്ചു. ഒടുവില്‍ കൂത്താട്ടുകുളത്ത് എത്തിയിട്ടും കണ്ടക്ടര്‍ ഇല്ലെന്ന വിവരമറിയാതെ ഡ്രൈവര്‍ യാത്ര തുടങ്ങാന്‍ ആരംഭിച്ചപ്പോള്‍ സംഭവം ശ്രദ്ധയില്‍പ്പെട്ട ഡിപ്പോ അധികൃതര്‍ ബസ് പിടിച്ചിടുകയും ചെയ്തു.
ബത്തേരിയില്‍ നിന്നും വന്ന ബസ് മൂവാറ്റുപുഴയില്‍ എത്തിയപ്പോള്‍ കണ്ടക്ടര്‍ ബസില്‍ നിന്ന് പുറത്തിറങ്ങിയതോടെയാണ് സംഭവങ്ങള്‍ അരങ്ങേറിയത് . ഇദ്ദേഹം ബസില്‍ തിരികെ കയറുന്നതിനു മുന്‍പുതന്നെ യാത്രക്കാരില്‍ ഒരാള്‍ ഡബിള്‍ ബെല്ലടിച്ചു. അതാണ് ബസ് യാത്ര തുടരുന്നതിന് കാരണമായത്. അതേസമയം തിരിക്കിനിടെ യാത്രക്കാരന്റെ കൈ അബദ്ധത്തില്‍ തട്ടിയതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തിരികെ കയറാനെത്തിയ കണ്ടക്ടര്‍ ബസ് കാണാതായതോടെ ഡിപ്പോയില്‍ വിവരം അറിയിക്കുകയായിരുന്നു. ഒടുവില്‍ മറ്റൊരു ഡ്രൈവര്‍ മൂവാറ്റുപുഴയില്‍ നിന്ന് കണ്ടക്ടറെ ബൈക്കില്‍ കൂത്താട്ടുകുളത്ത് എത്തിച്ച ശേഷം ബസ് വീണ്ടും യാത്ര ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക