മുംബൈ/കണ്ണൂർ: ലൈംഗിക പീഡനക്കേസിൽ ഒളിവില്‍ കഴിയുന്ന സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയെ കണ്ടെത്താൻ മുംബൈ പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കും. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ബിനോയ്ക്കായി കേരളത്തിലും മുംബൈയിലും തെരച്ചിൽ തുടരുകയാണ്. ബിനോയ് കോടിയേരി രാജ്യം വിട്ടിട്ടില്ലെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം, അറസ്റ്റ് തടയാനായി ബിനോയ് മുംബൈ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുമെന്നാണ് വിവരം.
തുടർന്ന് കേസില്‍ ബിനോയ് കോടിയേരിക്കെതിരെ ശക്തമായ തെളിവുകള്‍ ശേഖരിച്ചുവരുകയാണ് മുംബൈ പൊലീസ്. ബിനോയ് യുവതിക്കൊപ്പം കഴിഞ്ഞതിന് കൃത്യമായ തെളിവുണ്ടെന്ന് പൊലീസ് പറയുന്നു. മുംബൈയിൽ ഫ്ലാറ്റിലും പല ഹോട്ടലുകളിലും ഇരുവരും ഒന്നിച്ച് താമസിച്ചെന്നും പൊലീസ് വ്യക്തമാക്കുന്നു. അതേസമയം, ബിനോയ് എവിടെയാണ് എന്നത് സംബന്ധിച്ച് ഒരു സൂചനയുമില്ല. കഴിഞ്ഞ ദിവസം മുതൽ ബിനോയ് കോടിയേരിയുടെ രണ്ട് ഫോൺ നമ്പരുകളും സ്വിച്ച് ഓഫാണ്. ഈ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസിറക്കാന്‍ പൊലീസ് ഒരുങ്ങുന്നത്.
അറസ്റ്റിലേക്ക് മുംബൈ പൊലീസ് കടക്കുമെന്ന് ഉറപ്പായതോടെയാണ് മുൻകൂർ ജാമ്യത്തിനായുള്ള ബിനോയിയുടെ ശ്രമം നടന്നത്. ഇന്ന് തന്നെ കോടതിയിൽ ജാമ്യഹർജി നൽകുമെന്നാണ് സൂചന. ഇതിനായി അഭിഭാഷകരെ നിയോഗിച്ചതായും വിവരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക