ആലപ്പുഴ: ജില്ലയില്‍ ചെങ്ങന്നൂര്‍ കൊല്ലകടവ്, കായംകുളം എന്നിവിടങ്ങളില്‍ “ഓപ്പറേഷന് സാഗര്‍ റാണി”യുടെ ഭാഗമായി നടന്ന മിന്നല്‍ പരിശോധനയില്‍ ഒന്നര ടണ്‍ പഴകിയ മത്സ്യം പിടിച്ചെടുത്തു.
കായംകുളത്ത് ആന്ധ്രപ്രദേശിലെ കക്കിനാഡയില്നിന്നും കൊണ്ടുവന്ന 1500 കിലോ ചൂര, കേര എന്നിവയാണ് പിടികൂടിയത്. പുലര്‍ച്ചെ കായംകുളം കൊറ്റുകുളങ്ങരക്കു സമീപത്തെ മൊത്തവ്യാപാര കേന്ദ്രത്തില്‍ മത്സ്യവുമായെത്തിയ ലോറിയില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ വ്യാപാരികളാണു ഭക്ഷ്യസുരക്ഷ വകുപ്പിലെ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്.
ഇതേത്തുടര്‍ന്നു ഭക്ഷ്യ സുരക്ഷ വകുപ്പ്, ആരോഗ്യ വകുപ്പ്, ഫിഷറീസ് ഡിപ്പാര്‍ട്മെന്റ് എന്നിവയുടെ സംയുക്ത സംഘം സ്ഥലത്തെത്തി മത്സ്യം പിടിച്ചെടുത്തു. ആഴ്ചകള്‍ പഴക്കമുള്ള മത്സ്യം ചീഞ്ഞു ദുര്‍ഗന്ധം വമിച്ചിരുന്നു. ലോറിയില്‍ ട്രേകളിലായി നിറച്ച നിലയിലായിരുന്നു.
പിടിച്ചെടുത്ത മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ ചേര്‍ത്തിട്ടുണ്ടോയെന്ന് വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇന്നലെ പുലര്‍ച്ചെ കൊല്ലകടവില്നിന്നു 150 കിലോ പഴകിയ മത്തിയും പിടികൂടി. തമിഴ്നാട്ടിലെ നാഗപട്ടണത്ത് നിന്നാണ് ഇതെത്തിച്ചത്. സാമ്പിളുകള്‍ എടുത്ത ശേഷം ബാക്കി നശിപ്പിച്ചു.
അഴുകിയ മത്സ്യം കൊണ്ടുവന്നതിനു ബന്ധപ്പെട്ടവര്‍ക്കു പിഴ ചുമത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരിശോധന തുടരുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക