കണ്ണൂർ: സർക്കാർ ഏറ്റെടുത്തിട്ട് പോലും ഡയാലിസിസ് രോഗികളുടെ ദുരിതത്തിന് പരിഹാരമില്ലാതെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മുന്നോട്ട് പോവുകയാണ്. ആകെയുള്ള 28 യന്ത്രങ്ങളിൽ പകുതിയോളം ഡയാലിസിസ് യന്ത്രങ്ങളുടെ പ്രവർത്തനം നിലച്ചിട്ട് മൂന്ന് മാസം കഴിഞ്ഞു. ഡയാലിസിസിനായി മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയിലാണ് നിർധനരായ രോഗികൾ.
ഡയാലിസിസ് രോഗികൾ ഏറ്റുവാങ്ങുന്നത് തീരാ ദുരിതമാണ്. മണിക്കൂറുകളോളം ഡയാലിസിനായി കാത്തിരിക്കേണ്ട അവസ്ഥയിലാണ് നിർധരരായ രോഗികൾ. എന്നാൽ സർക്കാർ ഏറ്റെടുത്തിട്ടുപോലും രോഗികളുടെ ദുരിതത്തിന് ഒരു മാറ്റവും ഉണ്ടായില്ല.
28 ഡയാലിസിസ് യന്ദ്രങ്ങളിൽ 12 എണ്ണത്തിനു കേടുപാടുകൾ സംഭവിച്ചിട്ടും സർക്കാരോ ആരോഗ്യ വകുപ്പോ ,ആശുപത്രി അധികൃതരോ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നു ആരോപണം ഉയരുന്നു. രോഗികളും നാട്ടുകാരുമടക്കം എതിർപ്പുകൾ അറിയിച്ചിട്ടും ഒരു നടപടിയും കൈകൊള്ളുന്നില്ല.
ദിവസവും നൂറിലധികം രോഗികളാണ് ഡയാലിസിസിനായി കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്നത്. എൻഡോസൾഫാൻ ഇരകളുൾപ്പെടെ മഞ്ചേശ്വരം മുതൽ തലശ്ശേരി വരെയുള്ള രോഗികളുടെ പ്രധാന ആശ്രയകേന്ദ്രമാണ് ഇവിടത്തെ ഡയാലിസിസ് യൂണിറ്റ്.
തകരാറിലായവയ്ക്ക് പകരം യന്ത്രങ്ങൾ എത്തിച്ചാൽ പോലും രോഗികളുടെ എണ്ണമനുസരിച്ച് തികയില്ല. നിലവിൽ പ്രവർത്തിക്കുന്ന യന്ത്രങ്ങളിൽ കൂടുതലും കാലാവധി കഴിയാറായവയാണ്. പുതിയ യന്ത്രങ്ങൾ എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും താൽക്കാലിക പ്രതിസന്ധി മാത്രമാണെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ ഇത് വരെയും ആശുപത്രിയിലെ ദുരവസ്ഥയ്ക്ക് ഒരു മാറ്റവും വന്നിട്ടില്ല.
കണ്ണൂർ പരിയാരം സഹകരണ ആശുപത്രി സർക്കാർ പൂർണ്ണമായും മെഡിക്കൽ കോളേജ് ആക്കി മാറ്റി എടുത്തിട്ടും ഇവിടെ ഒരു മാറ്റവുമില്ലെന്നാണ് ആക്ഷേപം. ഇവിടെ സാധാരണക്കാരെ വലയ്ക്കുകയാണ് സർക്കാരും ആശപത്രി അധികൃതരും ചെയ്യുന്നത്. ഇത്തരം പ്രതിസന്ധികൾ ഉണ്ടായിട്ടും സർക്കാർ ഇതുവരെ തിരിഞ്ഞു നോക്കിയില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക