കൊച്ചി: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദാമോദരന്‍ കാളാശ്ശേരി (88 വയസ്സ്) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന അദ്ദേഹം ഇന്നു രാവിലെയാണ് അന്തരിച്ചത്. ശവസംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ചേര്‍ത്തല പതിനൊന്നാം മൈലില്‍ ഉള്ള വീട്ടുവളപ്പില്‍ നടക്കും. പിന്നോക്ക-ദളിത് വിഭാഗങ്ങള്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി എക്കാലത്തും പോരാടിയിട്ടുള്ള നേതാവാണ് കാളാശ്ശേരി.
കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായ ദാമോദരന്‍ കാളാശേരി പന്തളം മണ്ഡലത്തെ പ്രതിനിധീകരിക്കുകയും പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രിയാവുകയും ചെയ്തു.1930 മാര്‍ച്ച് 8-ന് കുഞ്ചന്‍ വൈദ്യരുടെയും ചീരയുടെയും മകനായി ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ ജനിച്ചു. ഭാരതീയ അധഃകൃതവര്‍ഗ ലീഗിന്റെ ശാഖകള്‍ രൂപീകരിച്ച് രാഷ്ട്രീയരംഗത്ത് സജീവമായി. പിന്നീട് കോണ്‍ഗ്രസില്‍ സംസ്ഥാനത്തെ പ്രധാന നേതാക്കളില്‍ ഒരാളായി. എഐസിസി അംഗമെന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1970 ല്‍ അന്നത്തെ ഇടതുകോട്ടയായ പന്തളം നിയമസഭാ മണ്ഡലത്തില്‍ നിന്ന് പശുവും കിടാവും ചിഹ്നത്തില്‍ മല്‍സരിച്ച് സിപിഎമ്മിലെ പി.കെ.കുഞ്ഞച്ചനെ പരാജയപ്പെടുത്തിയായിരുന്നു നിയമസഭയിലെ കന്നിപ്രവേശം. 1977 ല്‍ വീണ്ടും പന്തളത്തു നിന്ന് നിയമസഭയിലെത്തി. 85 ല്‍ സി.കെ.കുമാരനോട് പരാജയപ്പെട്ടു. എംഎല്‍എയായി രണ്ടാമൂഴത്തില്‍ പി.കെ. വാസുദേവന്‍ നായരുടെ മന്ത്രിസഭയില്‍ ഹരിജന, സാമൂഹികക്ഷേമ മന്ത്രിയായി. പട്ടികജാതിക്കാര്‍ക്ക് പിഎസ്സി അപേക്ഷാഫോം സൗജന്യമാക്കിയതും തിരുവനന്തപുരം വെള്ളയമ്പലത്ത് അയ്യന്‍കാളി പ്രതിമ സ്ഥാപിച്ചതും കാളാശേരി മന്ത്രിയായിരിക്കെയാണ്. കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം ഭാരത്ധ്വനി ആഴ്ചപ്പതിപ്പിന്റെയും രാഷ്ട്രശബദം ദ്വൈവാരികയുടെയും പ്രിന്ററും പബ്ലിഷറുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക