തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു . ഇടുക്കി ജില്ലയിലെ പാംബ്ല (ലോവര്‍ പെരിയാര്‍), കല്ലാര്‍കുട്ടി, മലങ്കര ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി. ഇതേത്തുടര്‍ന്ന് പെരിയാറിന്റെയും മൂവാറ്റുപഴയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
സംസ്ഥാനത്ത് ഇന്നുമുതല്‍ ചൊവ്വാഴ്ച വരെ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.കാസര്‍കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.കഴിഞ്ഞ മൂന്നു ദിവസമായി പത്തനംതിട്ട ജില്ലയിൽ കനത്ത മഴ തുടരുകയാണ്. പമ്പയിൽ ജലനിരപ്പുയർന്നു.
ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് വെള്ളിയാഴ്ച റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ജൂലൈ 20 ന് കാസര്‍ഗോഡ് , ജൂലൈ 21 ന് കോഴിക്കോട്, വയനാട് എന്നി ജില്ലകളിലും, ജൂലൈ 22ന് ഇടുക്കി, കോഴിക്കോട്, വയനാട് എന്നി ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘റെഡ്’ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ 24 മണിക്കൂറില്‍ 204 മില്ലീ മീറ്ററില്‍ കൂടുതല്‍ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ജൂലൈ 20 ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും, ജൂലൈ 21ന് മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ജൂലൈ 22ന് കോട്ടയം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും, ജൂലൈ 23ന് കണ്ണൂര്‍ എന്നി ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച്’ അലേര്‍ട്ട് പ്രഖ്യാപിച്ചത്. പാംബ്ല ഡാമിന്റെ പരമാവധി സംഭരണ ശേഷിയോട് അടുത്ത് ജലനിരപ്പ് ഉയര്‍ന്നതോടെയാണ് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്താന്‍ നിര്‍ദേശം നല്‍കിയത്. കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറും 30 സെന്റീമീറ്റര്‍ ഉയര്‍ത്താനാണ് നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക