കണ്ണൂര്‍: കണ്ണൂരില്‍ മഴ ശക്തമായി തുടങ്ങി. തുടര്‍ച്ചയായി പെയ്ത മഴയില്‍ യൂണിവേഴ്സിറ്റി പരിസരത്ത് വെള്ളം കയറി. പ്രദേശത്തെ പതിനഞ്ചോളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. മഴ തുടരുന്നതിനാൽ കണ്ണൂരില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.
കണ്ണൂര്‍ നഗരത്തിന്റെ പരിസര പ്രദേശങ്ങള്‍ വെള്ളക്കെട്ടില്‍ മുങ്ങി. പടന്നപ്പാലം, മഞ്ചപ്പാലം, താവക്കര എന്നീ പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന മഴയില്‍ കണ്ണൂര്‍ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. താവക്കര ഭാഗത്ത് വീടുകളില്‍ വെള്ളം കയറിയതോടെ പത്തോളം കുടുംബങ്ങളെ താവക്കര യുപി സ്കൂളിലേക്കും 2 കുടുംബങ്ങളെ ടൗണ്‍ ഹയര്‍സെക്കന്ററി സ്കൂളിലേക്കും മാറ്റിപ്പാര്‍പ്പിച്ചു.
പടന്നപ്പാലം ,മഞ്ചപ്പാലം, സിറ്റി പ്രദേശങ്ങളില്‍ നിരവധി വ്യാപാര സ്ഥാപനങ്ങളും വെള്ളത്തില്‍ അകപ്പെട്ടു. വെള്ളം കയറിയത് മൂലം ലക്ഷങ്ങളുടെ നാശനഷ്ടമാണ് കച്ചവടക്കാര്‍ക്ക് ഉണ്ടായിരിക്കുന്നത്.
തളിപ്പറമ്പിൽ വിവിധ സ്ഥലങ്ങളില്‍ വെള്ളപ്പൊക്കവും ഉണ്ടായി. ഒരൊറ്റ രാത്രി കൊണ്ടുണ്ടായ വെള്ളപ്പൊക്കം ജനങ്ങളില്‍ ആശങ്ക പരത്തിയിരിക്കുകയാണ്. ജാഗ്രതാ നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും ആവശ്യമായ മുന്നൊരുക്കങ്ങളൊന്നുo ജില്ലയില്‍ ഉണ്ടായിട്ടില്ല. പലരും വീട്ടു സാധനങ്ങള്‍ സുരക്ഷിതമായി മാറ്റി കുടുംബ വീടുകളില്‍ അഭയം തേടിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക