വയനാട്: ഇതരസംസ്ഥാന യുവതിയേയും കൂടെയുണ്ടായിരുന്ന യുവാവിനേയും ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ വ്യാപകപ്രതിഷേധത്തിനൊടുവില് പോലീസ് കേസെടുത്തു. ടിപ്പര്‍ ഡ്രൈവറായ അമ്ബലവയല്‍ നരിക്കുണ്ട് പായിക്കൊല്ലി കയറ്റുതറ സജീവാനന്ദി (39) നെതിരേയാണ് അമ്പലവയല്‍ പോലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, മര്‍ദനം, തടഞ്ഞുവെക്കല്‍, അസഭ്യം പറയല്‍ തുടങ്ങിയവ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
സംസ്ഥാന വനിതാ കമ്മിഷനും സംഭവത്തില്‍ സ്വമേധയാ കേസെടുത്തു. അമ്പലവയല്‍ പോലീസ് സ്റ്റേഷന് സന്ദര്‍ശിച്ച കമ്മിഷന് അധ്യക്ഷ എം.സി. ജോസഫൈന് കര്‍ശന നടപടി സ്വീകരിക്കണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടു.
ഞായറാഴ്ച രാത്രി എട്ടിന് അമ്പലവയല്‍ ടൗണില്‍ ഗ്രാമീണ ബാങ്കിനു സമീപത്താണ് യുവതിയേയും ഒപ്പമുണ്ടായിരുന്ന പാലക്കാട് സുനീര്‍ എന്നയാളെയും സജീവാനന്ദ് മര്‍ദിച്ചത്. യുവതിയും സുനീറും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതു കണ്ടുകൊണ്ടുനിന്ന സജീവാനന്ദ് സുനീറിനെ മര്‍ദിക്കുകയായിരുന്നു. തടയാനെത്തിയ യുവതിയേയും മര്‍ദിച്ചു. അടിയേറ്റ് യുവാവ് റോഡില്‍ വീണിട്ടും സജീവാനന്ദ് മര്‍ദനം തുടര്‍ന്നു. ഇതു ചോദ്യം ചെയ്ത യുവതിയോട് നിനക്കും വേണോ എന്നു ചോദിച്ച് മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. യുവതിയെ അസഭ്യം പറയുകയും ചെയ്തു. ഇത് തന്റെ ഭര്‍ത്താവാണെന്നു പറഞ്ഞ് യുവതി സജീവാനന്ദിനോട് ദേഷ്യപ്പെട്ടതോടെ ഇയാള്‍ സ്ഥലംവിട്ടു.
സംഭവം കണ്ടുനിന്ന ആളുകളിലൊരാളാണ് ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്.
സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസെത്തിയപ്പോള്‍ പരാതിയില്ലെന്ന് യുവതി പറെഞ്ഞന്നാണ് നാട്ടുകാര്‍ പറയുന്നത്. പിന്നീട് മര്‍ദനത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിവാദമായത്.
സ്വമേധയാ കേസെടുക്കാവുന്ന വിഷയമായിട്ടും നടപടി സ്വീകരിക്കാത്തതില്‍ വനിതാ കമ്മിഷന് അധ്യക്ഷ എം.സി. ജോസഫൈന് പോലീസിനെ നിശിതമായി വിമര്‍ശിച്ചു. പിന്നീട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
പാലക്കാട് വെസ്റ്റ് യാക്കര നൂറായി സുനീര്‍ എന്ന മേല്‍വിലാസമാണ് മര്‍ദനമേറ്റ യുവാവ് പോലീസിനു നല്‍കിയത്. എന്നാല്‍ ഈ മേല്‍വിലാസത്തില്‍ കുറേക്കാലമായി അയാള്‍ അവിടെ താമസമില്ലെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവം വിവാദമായതോടെ യുവാവും യുവതിയും അമ്പലവയലില്‍നിന്ന് അപ്രത്യക്ഷരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക