മാഹി: മദ്യപന്മാരുടെ സ്വര്‍ഗരാജ്യമെന്നറിയപ്പെടുന്ന മാഹിയില്‍ നിന്നും ഇതാ ഒരു ദു:ഖവാര്‍ത്ത. മാഹിയില്‍ മദ്യത്തിനു കുത്തനെ വിലകൂട്ടിക്കൊണ്ടു പുതുച്ചേരി സര്‍ക്കാര്‍ കേരളത്തിലെ പോലെ മദ്യപന്മാരെ പിഴിയാന്‍ തുടങ്ങി. പുതുച്ചേരി സര്‍ക്കാര്‍ മദ്യത്തിന് എക്സൈസ് ഡൂട്ടിയും, അഡീഷണല്‍ എക്സൈസ് ഡ്യൂട്ടിയും വര്‍ദ്ധിപ്പിച്ചതോടെ മാഹിയില്‍ മദ്യവില കുത്തനെ കൂടിയിരിക്കുകയാണ്. പുതിയ വില നിലവാരം ജൂലൈയ് 24ന് പ്രാബല്യത്തില്‍ വന്നു. ഒരു കെയ്സിന് 400 രുപ മുതല്‍ 600 രൂപ വരെയാണ് വര്‍ദ്ധന.
ഇതോടെ മുന്തിയ ഇനത്തിന് കുപ്പിക്ക് 80 രൂപയോളവും, മീഡിയത്തിന് 40 രൂപ മുതല്‍ 50 രൂപ വരേയും, വില കുറഞ്ഞ മദ്യത്തിന് 30 രൂപയും വര്‍ദ്ധിച്ചു. മാഹിയില്‍ വില കുറഞ്ഞ മദ്യം തേടിയെത്തുന്നവര്‍ക്ക് ചെറിയ 180 മില്ലി കാല് കുപ്പിക്ക് 10 രൂപ അധികം നൽകേണ്ടിവരും. മാഹിയില്‍ ഏറ്റവും താണ മദ്യത്തിന് ക്വാട്ടറിന് 30 രൂപയായിരുന്നു പഴയ വില. കണ്ണൂര്‍-കോഴിക്കോട് ജില്ലകളുടെ മധ്യത്തില്‍ ഒന്‍പതു ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലെ മാഹി മേഖലയില്‍ ബാറുകള്‍ ഉള്‍പ്പെടെ 65 മദ്യശാലകള്‍ പ്രവൃത്തിക്കുന്നുണ്ട്. പള്ളൂര്‍,കോപ്പാലം, മാഹി, പന്തക്കല്‍ എന്നീ സ്ഥലങ്ങളിലാണ് റോഡരികില്‍ ബാറുകള്‍ പ്രവര്‍ത്തിക്കുന്നത്.
കേരളത്തെ അപേക്ഷിച്ച് മദ്യത്തിന് വിലകുറവായതിനാല്‍ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലേക്ക് ഊടു വഴികളിലൂടെ ഇവിടെ നിന്നും മദ്യക്കടത്ത് സജീവമാണ്. മാഹിയില്‍ സ്പിരിറ്റു കലര്‍ന്ന വ്യാജ മദ്യ വില്പന വ്യാപകമായതിനാല്‍ ഇവിടെ ബാറുകള്‍ കര്‍ശന നിരീക്ഷണത്തിലാണ്. വ്യാജ മദ്യം സ്ഥിരമായി കഴിക്കുന്നവരില്‍ പലരും മാഹി റെയില്‍വേ സ്റ്റേഷന് പരിസരത്തും പാലത്തിനരികിലും കുഴഞ്ഞുവീണു മരിക്കുന്നതും പതിവാണ്. ചുരുങ്ങിയ ചെലവില്‍ മദ്യം ലഭിക്കുന്നതിനാല്‍ ഇതര സംസ്ഥാന തൊഴിലാളികളും ഇവിടെ ധാരാളം എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക