ബെംഗളൂരു: കര്‍ണാടകയില്‍ ബി.എസ്.യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നേടി ഭൂരിപക്ഷം തെളിയിച്ചു. 106 പേരുടെ പിന്തുണയോടെ ശബ്ദ വോട്ടോടെയാണ് യെദ്യൂരപ്പ വിശ്വാസം നേടിയത്. സര്‍ക്കാരിന് ഭൂരിപക്ഷം ലഭിച്ചതോടെ സഭയില്‍ ധനകാര്യ ബില്ലിന്മേലുള്ള ചര്‍ച്ചയാരംഭിച്ചു.
ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെ ഇറക്കിയതിന് പിന്നാലെ വെള്ളിയാഴ്ചയാണ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അടുത്ത ദിവസങ്ങളില്‍ തന്നെ മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമാകും.
മറക്കുക, ക്ഷമിക്കുക എന്നതില്‍ വിശ്വസിക്കുന്ന ആളാണ് ഞാനെന്നും എന്നെ എതിര്‍ക്കുന്നവരേയും ഞാന്‍ സ്നേഹിക്കുന്നുവെന്നും വിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ചക്കിടെ യെദ്യൂരപ്പ പറഞ്ഞു. സിദ്ധരാമയ്യയും കുമാരസ്വാമിയും അധികാരത്തിലിരുന്നപ്പോള്‍ അവര്‍ പ്രതികാര രാഷ്ട്രീയത്തിലേര്പ്പെട്ടിരുന്നില്ല. എന്നാല്‍ ഭരണത്തില്‍ മോശമായിരുന്നു. ഞങ്ങളത് ശരിയാക്കും. ഞങ്ങള്‍ ഒരിക്കലും പ്രതികാര രാഷ്ട്രീയത്തില്‍ ആനന്ദം കൊള്ളില്ലെന്ന് ഈ സഭക്ക് ഉറപ്പ് നല്കുന്നു. മറക്കുകയും പൊറുക്കുകയും ചെയ്യുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സഭയില്‍ വിശ്വാസം നേടിയതിന് പിന്നാലെ സ്പീക്കര്‍ കെ.ആര് രമേശ് കുമാറിനെ പുറത്താക്കുന്നതിനുള്ള നടപടികളും ബിജെപി ആരംഭിച്ചിട്ടുണ്ട്. ഇതിനായി അടുത്ത ദിവസം തന്നെ സ്പീക്കര്‍ക്കെതിരെ അവിശ്വാസം പ്രമേയം കൊണ്ടുവരും.
കോണ്‍ഗ്രസ്-ജെഡിഎസ് പാര്‍ട്ടികളിലെ 17 വിമത എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. ഇവരുടെ മണ്ഡലത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പാകും ഇനി നിര്‍ണായകമാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക