കോട്ടയം: സംസ്ഥാനത്തെ ആദ്യ ദുരഭിമാനക്കൊലക്കേസായ കെവിന് വധക്കേസിന്റെ വിധി പറയുന്നത് മാറ്റി വെച്ചു. ഈ മാസം 22ലേയ്ക്കാണ് വിധി പറയുന്നത് മാറ്റിയത്.
കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മൂന്നുമാസംകൊണ്ട് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് വിധി പറയുന്നത്.
ദളത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ട കോട്ടയം, നട്ടാശേരി പ്ലാത്തറയില്‍ ജോസഫിന്റെ മകന് കെവിന് പി. ജോസഫ് നീനു എന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനെതുടര്‍ന്ന് നീനുവിന്റെ ബന്ധുക്കളുടെ ദുരഭിമാനവും വിരോധവുമാണു കൊലയിലേക്ക് നയിച്ചതെന്നാണ് കേസ്.
കോടതി ചേര്‍ന്നപ്പോള്‍ തന്നെ കേസ് ദുരഭിമാനക്കൊലയാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് ജഡ്ജി ആവശ്യപ്പെട്ടു. ഇതിനായി പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും അഭിപ്രായം കോടതി തേടി.
കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കണമെന്നും ദുരഭിമാനക്കൊലയായി പ്രഖ്യാപിക്കണമെന്നും പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടു. കേസിലെ മുഖ്യസാക്ഷിയായ ലിജോയും മുഖ്യപ്രതിയായ ഷാനു ചാക്കോയും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണം ഇതിന് തെളിവാണെന്നും പ്രോസിക്യൂഷന് ആരോപിച്ചു.
താഴ്ന്ന ജാതിക്കാരനായ കെവിന് നീനുവിനെ കല്യാണം കഴിക്കുന്നത് തങ്ങള്‍ക്ക് നാണക്കേടാണെന്നാണ് ഷാനു സന്ദേശം അയച്ചത്. എന്നാല്‍ ദുരഭിമാനക്കൊലയല്ലെന്നാണ് പ്രതിഭാഗം വക്കീലിന്റെ വാദം.
കെവിനും നീനുവും തമ്മിലുള്ള വിവാഹം നടത്തിക്കൊടുക്കാമെന്ന് നീനുവിന്റെ അച്ഛന് സമ്മതിച്ചിരുന്നതായും അഭിഭാഷകന് കോടതിയില്‍ വാദിച്ചു.
മേയ് 26നാണ് എസ്.എച്ച് മൗണ്ട് പിലാത്തറയില്‍ കെവിന് പി.ജോസഫിനെ പ്രതിശ്രുത വധു നീനുവിന്റെ ബന്ധുക്കള്‍ അടങ്ങിയ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്.
കേസിലെ പ്രതിയായ ഷാനു ചാക്കോയുടെ സഹോദരി നീനുവിനെ വീട്ടുകാരുടെ അനിഷ്ടം വകവെയ്ക്കാതെ കൊല്ലപ്പെട്ട കെവിന് വിവാഹം ചെയ്തതിനു പിന്നാലെയായിരുന്നു ക്രൂരമര്‍ദ്ദനവും കൊലപാതകവും.
കോട്ടയം നാട്ടകത്തെ വീട്ടില്‍ അതിക്രമിച്ച് കയറിയ ഷാനുവും സംഘവും കെവിനെ മര്‍ദ്ദിച്ച് പുറത്തിറക്കുകയും കാറില്‍ കയറി തട്ടിക്കൊണ്ടു പോകുകയുമായിരുന്നു.
2018 മേയ് 28-നാണ് കെവിനെ കൊല്ലപ്പെട്ട നിലയില്‍ പുനലൂരിനു സമീപം ചാലിയക്കര ആറ്റില്‍ കണ്ടെത്തിയത്. കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ് ചാക്കോ, സഹോദരന് ഷാനു ചാക്കോ എന്നിവര്‍ ഉള്‍പ്പെടെ 14 പേരാണു പ്രതികള്‍. ഒന്പതുപേര് ജയിലിലും അഞ്ചുപേര്‍ ജാമ്യത്തിലുമാണ്.
കെവിനൊപ്പം പ്രതികള്‍ തട്ടിക്കൊണ്ടുപോയ അനീഷായിരുന്നു മുഖ്യസാക്ഷി. ദുരഭിമാനക്കൊലയുടെ ഗണത്തില്‍പെടുത്തിയാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ പൂര്‍ത്തീകരിച്ചത്.
കേസിലെ 186 സാക്ഷികളില്‍ 113 പേരെ വിസ്തരിച്ചു. പ്രോസിക്യൂഷന് 240 രേഖകളും 113 സാക്ഷികളെയും ഹാജരാക്കി. ആറു സാക്ഷികള്‍ കൂറുമാറി. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍, സന്ദേശങ്ങള്‍, സി.സി.ടിവി ദൃശ്യങ്ങള്‍ തുടങ്ങിയ ഡിജിറ്റല്‍ തെളിവുകള്‍ കേസില്‍ നിര്‍ണായകമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക