മലപ്പുറം: കവളപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ സൗകര്യം ഒരുക്കിയത് മുസ്ലീം പള്ളിയിൽ. പോത്തുകല്ല് മഹല്ല് കമ്മിറ്റിയാണ് ഇതിനായി സൗകര്യം ഒരുക്കി മാതൃകയായത്. പ്രദേശത്ത് ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിൽ കൊണ്ടുപോയി പോസ്റ്റ്മോർട്ടം ചെയ്യാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് സ്ത്രീകൾ നിസ്കരിക്കാന്‍ ഉപയോഗിക്കുന്ന ഹാളും അതിനോട് ചേര്‍ന്ന കൈകാലുകള്‍ കഴുകാനുള്ള സ്ഥലവും ഇതിനായി വിട്ടുനല്‍കിയത്.
മദ്രസയില്‍ നിന്നുള്ള ബെഞ്ചും ഡെസ്കുകളും മയ്യത്ത് കഴുകാന്‍ ഉപയോഗിക്കുന്ന ടേബിളുമെല്ലാം മഹല്ലുകമ്മറ്റി വിട്ടുകൊടുത്തു.. അഞ്ച് പോസ്റ്റുമോര്‍ട്ടം ടേബിളുകളാണ് മദ്രസയുടെ ഡെസ്കുകള്‍ ചേര്‍ത്തുവച്ച് തയ്യാറാക്കിയിരിക്കുന്നത്. പോസ്റ്റുമോര്‍ട്ടം മുറിയില്‍ വച്ച് നടത്തുന്നത് പോലെയല്ലെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഏറ്റവും പര്യാപ്തമായ സ്ഥലം തന്നെയാണ് പള്ളിയില്‍ ലഭ്യമായതെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടു.
അപകടങ്ങള്‍ നടന്നിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും മൃതദേഹങ്ങൾ പോസ്റ്റ് മോര്‍ട്ടം ചെയ്യാനാവാത്ത സാഹചര്യമാണുള്ളതെന്ന് മഞ്ചേരി മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ സഞ്ജയ് പ്രതികരിച്ചു. കഴിഞ്ഞ ദിവസം പോസ്റ്റ്മോര്‍ട്ടത്തിനെത്തിയ മൃതദേഹം സ്ത്രീയുടേതാണെന്ന് തിരിച്ചറിഞ്ഞത് അടിവസ്ത്രങ്ങള്‍ കണ്ടതുകൊണ്ടാണ്, അത്രയും അഴുകിയ അവസ്ഥയിലാണ് മൃതദേഹങ്ങള്‍ പലതും കണ്ടെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെയും ഏഴ് മൃതദേഹങ്ങളാണ് പള്ളിയിലൊരുക്കിയ സൗകര്യം ഉപയോഗിച്ച് പോസ്റ്റുമോര്‍ട്ടം ചെയ്തത്. ഡോ സഞ്ജയെ കൂടാതെ ഡോ ലെവിസ് വസീം, ഡോ പാർഥസാരതി, ഡോ അജേഷ് എന്നിവരും പോസ്റ്റ്മോർട്ടത്തിനുണ്ടായിരുന്നു.വിശ്വാസങ്ങളുടെയും മതാചാരത്തിന്റെയും വേലിക്കെട്ടുകൾ മറികടന്ന് മഹല്ലുകമ്മറ്റി എടുത്ത ഈ തീരുമാനം ഏറെ പ്രശംസ പിടിച്ചുപറ്റുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക