പ്രളയക്കെടുതിയില്‍ ക്യാമ്പില്‍ കഴിയുന്ന കുട്ടികളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിന്നത് കുറ്റകരമാണെന്ന് ബാലാവകാശ കമ്മിഷന്. ഇങ്ങനെ ചെയ്താൽ ബാലനീതി നിയമത്തിന്റെ 74-ാം വകുപ്പിന്റെ ലംഘനമാണെന്നും ബാലാവകാശ കമ്മീഷന് അംഗം ശ്രീല മേനോന് അറിയിച്ചു.
കോഴിക്കോട് മണക്കാട് യു.പി സ്കൂളിലെ ക്യാമ്പില്‍ കഴിഞ്ഞിരുന്ന നാലാംക്ലാസുകാരിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതോടെയാണ് ബാലാവകാശകമ്മീഷൻ രംഗത്തെത്തിയത്.
ദുരന്തങ്ങളില്‍ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ എല്ലാം നഷ്ടപ്പെടുന്ന കുട്ടികള്‍ കരുതലും സംരക്ഷണവും വേണ്ടവരാണ്. എന്നാൽ ജില്ലകളിലെ ശിശുക്ഷേമ സമിതികളാണ് ഈ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കേണ്ടത്.
ഇത്തരത്തിലുള്ള കുട്ടികളുടെ വിവരങ്ങള്‍ ക്യാമ്പ് അധികൃതര്‍ ശിശുക്ഷേമസമിതിക്കോ, പോലീസിനോ കൈമാറണം.
നിയമപ്രകാരമുളള ദത്തെടുക്കലിലൂടെയല്ലാതെ കുട്ടിയെ സ്വന്തം ഭവനത്തില്‍ താമസിപ്പിക്കുന്നതോ, ആര്‍ക്കെങ്കിലും കൈമാറുന്നതോ ബാലനീതി നിയമപ്രകാരം ക്രിമിനല്‍ കുറ്റമാണെന്നും ശ്രീല മേനോന് പറഞ്ഞു.
മണക്കാട് യു.പി സ്കൂളിലെ ക്യാമ്പിലേക്ക് അച്ഛനൊപ്പമാണ് കുട്ടിയും സഹോദരങ്ങളും എത്തിയത് . ഇവരുടെ അച്ഛന് ദുരിതാശ്വാസ ക്യാമ്പില്‍ കുഴഞ്ഞുവീണ് മരിച്ചു. നേരത്തെ അമ്മ ഉപേക്ഷിച്ച് പോയ ഇവരുടെ വീടെന്ന് മഴയില്‍ തകര്‍ന്നിരുന്നു.
ഈ വാര്‍ത്ത മാധ്യമങ്ങളിലൂടെ പുറംലോകമറിഞ്ഞതോടെ അനാഥയായ കുഞ്ഞിനെ ഏറ്റെടുക്കാന്‍ താല്പര്യമറിയിച്ച് ആലപ്പുഴ സ്വദേശികളായ ദമ്പതിമാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടത്.
ഇതോടെ കുട്ടിയെയും, ദത്തെടുക്കാന്‍ താല്പര്യം അറിയിച്ച ദമ്പതിമാരെയും ചേര്‍ത്തുവെച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയരീതിയില്‍ പ്രചരിക്കുകയായിരുന്നു.
മാവൂര്‍ മണക്കാട് യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ഇവിടെ കഴിഞ്ഞിരുന്ന കുട്ടിയേയും സഹോദരനേയും ഇപ്പോള്‍ മാവൂര്‍ പഞ്ചായത്തിന് കീഴിലുളള പകല്‍വീട്ടിലാണ് താമസിപ്പിക്കുന്നത് .
സ്ഥിരം സംവിധാനം ഉണ്ടാകുന്നത് വരെ ഇവര്‍ക്ക് ഈ പകല്‍ വീട്ടില്‍ തന്നെ കഴിയാമെന്നും ഇതിനുളള ഉത്തരവ് യോഗത്തില്‍ പാസാക്കണമെന്നും ബാലവകാശകമ്മിഷന് പഞ്ചായത്തിന് നിർദേശം നല്കി.
സഹായിക്കാന്‍ താല്പര്യപ്പെടുന്നവര്ക്കായി പഞ്ചായത്തിന്റെ മുൻകയ്യിൽ ഒരു ബാങ്ക് അക്കൗണ്ട് രൂപീകരിക്കാനും കമ്മിഷന് ആവശ്യപ്പെട്ടിട്ടുണ്ട്.
മണക്കാട് യു.പി സ്കൂളിലെ തന്നെ നാലാംക്ലാസ് വിദ്യാര്‍ഥിയാണ് കുട്ടി. സ്പോര്‍ട്സില്‍ മികവ് പുലര്‍ത്തുന്ന കുട്ടിക്ക് അവിടത്തന്നെ തുടർപഠനത്തിന് സൗകര്യമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക